ഒന്റാരിയോ; പ്രസവാവധിയിലായിരുന്നതിനാലോ കുഞ്ഞിനെ പരിചരിക്കുന്നതിനായി വിട്ടുനിന്നതിനാലോ തൊഴിലില്ലായ്മ വേതനം (ഇ.ഐ) നിഷേധിക്കുന്നത് ലിംഗവിവേചനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കനേഡിയൻ ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിച്ചു. ക്യൂബെക്കിൽ നിന്നുള്ള ആറ് വനിതാ ജീവനക്കാർ നൽകിയ ഹർജിയിലാണ് മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ചിൻ്റെ ചരിത്രപരമായ ഈ ഉത്തരവ്.
പ്രസവത്തിന് തൊട്ടുമുമ്പോ അവധിക്കാലത്തോ അതിനുശേഷമോ ജോലി നഷ്ടപ്പെട്ട സ്ത്രീകൾക്ക്, മതിയായ ഇൻഷുറൻസ് മണിക്കൂറുകൾ പ്രവൃത്തിപരിചയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എംപ്ലോയ്മെന്റ് ഇൻഷുറൻസ് (ഇ.ഐ) ആനുകൂല്യങ്ങൾ മുൻപ് നിഷേധിച്ചിരുന്നത്. എന്നാൽ നിലവിലെ ഇ.ഐ നിയമത്തിലെ ചില വ്യവസ്ഥകൾ കനേഡിയൻ ചാർട്ടർ ഓഫ് റൈറ്റ്സ് ആൻഡ് ഫ്രീഡംസ് ഉറപ്പുനൽകുന്ന ആൺ-പെൺ സമത്വത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്ക് മാത്രം ബാധകമാകുന്ന പ്രസവം, ഭൂരിഭാഗം സമയത്തും കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കൽ എന്നിവ കാരണം തൊഴിൽ സുരക്ഷിതത്വം നഷ്ടപ്പെടുന്നത് സാമ്പത്തിക വിവേചനത്തിന് വഴിതെളിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ലിംഗഭേദമന്യേ എല്ലാവർക്കും ബാധകമായ നിയമമാണെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും, ഇതിന്റെ പ്രായോഗിക ആഘാതം അനുഭവിക്കുന്നത് സ്ത്രീകളാണെന്ന് വിധിയിൽ പറയുന്നു.
Also Read : Express Entry Draw: 2026 സെപ്റ്റംബർ 3-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
തുടർന്ന്, നിലവിലുള്ള ഇ.ഐ നിയമത്തിലെ തർക്കവിഷയമായ വ്യവസ്ഥകൾ റദ്ദാക്കിയ കോടതി, നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ ഫെഡറൽ സർക്കാരിന് ഒരു വർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതൊരു വലിയ വിജയമാണെന്ന് കേസിന് നേതൃത്വം നൽകിയ ‘മൂവ്മെന്റ് ആക്ഷൻ-ഷോമേജ് ഡി മോൺട്രിയൽ’ (MAC) എന്ന സംഘടന വ്യക്തമാക്കി.
കേസിൽ സുപ്രീം കോടതിയെ സമീപിക്കാൻ ഫെഡറൽ സർക്കാരിന് 60 ദിവസത്തെ സമയമുണ്ട്. എന്നാൽ ഈ വിധിക്കെതിരെ അപ്പീൽ പോകുന്നത് നീതി നിഷേധമാണെന്നും, അപ്പീലിന് മുതിരരുതെന്നും സംഘടന കാർണി സർക്കാരിനോട് ആവശ്യപ്പെട്ടു. വിധിയെക്കുറിച്ച് പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എംപ്ലോയ്മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് കാനഡ വക്താവ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









