കാൽഗറി: മോഷ്ടിച്ച കാറിൽ പോലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച ക്രിമിനൽ കേസ് പ്രതിയെ കാൽഗറി പോലീസ് സാഹസികമായി പിടികൂടി. ഓഗസ്റ്റ് 21-ന് ബെൽറ്റ്‌ലൈൻ ഏരിയയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കാനഡ സ്വദേശിയായ ജെറമി സോവ് (41) എന്നയാളാണ് പിടിയിലായത്. ഇയാളിൽ നിന്ന് വൻ തോക്ക് ശേഖരവും മയക്കുമരുന്നും വ്യാജ തിരിച്ചറിയൽ കാർഡുകളും പോലീസ് പിടിച്ചെടുത്തു.
ഓഗസ്റ്റ് 21-നാണ് വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ച നിലയിൽ ‘ടൊയോട്ട തുന്ദ്ര’ എന്ന മോഷ്ടിച്ച വാഹനം പോലീസ് കണ്ടെത്തിയത്. കാർ തടയാൻ പോലീസ് ശ്രമിച്ചെങ്കിലും ഡ്രൈവർ വണ്ടി നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ കുറച്ചകലെയുള്ള വഴിയിൽ വണ്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത നിമിഷം പ്രതി ഒരു ടാക്സി വിളിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയും, പോലീസ് ടാക്സി തടഞ്ഞതോടെ കാറിൽ നിന്നും ഇറങ്ങി ഓടിയ പ്രതിയെ, പോലീസ് നായയുടെ സഹായത്തോടെയാണ് ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടികൂടിയത്.
READ ALSO ; കാനഡയിൽ ട്രംപിന് വൻ തിരിച്ചടി: ഓട്ടവയിലെ ‘ട്രംപ് അവന്യൂ’വിന്റെ പേര് വെട്ടാൻ നീക്കം, 62 കുടുംബങ്ങളുടെ വിലാസം മാറും
അറസ്റ്റ് ചെയ്യുമ്പോൾ തന്നെ പ്രതിയുടെ കയ്യിൽ നിന്ന് രണ്ട് തോക്കുകളും സപ്രസ്സറും പോലീസ് പിടിച്ചെടുത്തു. ഉപേക്ഷിച്ച കാറിൽ നടത്തിയ പരിശോധനയിൽ പോലീസിനെ പോലും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 15 തോക്കിന്റെ ഭാഗങ്ങൾ (റിസീവറുകൾ), 5 സപ്രസ്സറുകൾ, 13 ഹൈ capacity മാഗസിനുകൾ. കൂടാതെ ചെറിയ അളവിൽ കൊക്കെയ്നും മെത്താംഫെറ്റമൈനും ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. നിരവധി വ്യാജ തിരിച്ചറിയൽ കാർഡുകളും കൂട്ടത്തിൽ പിടിച്ചെടുത്തു.
അമേരിക്കയിലെ ടെക്സസിൽ നിന്ന് വാങ്ങി കാനഡയിലേക്ക് കടത്തിയ തോക്കുകളാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയതും കോടതിയിൽ ഹാജരാകാത്തതും ഉൾപ്പെടെ എട്ടോളം കേസുകളിൽ നേരത്തെ തന്നെ പോലീസ് തിരയുന്ന വ്യക്തിയാണ് ജെറമി. പുതിയ സംഭവത്തോടെ ഇയാൾക്കെതിരെ ആയുധക്കടത്ത് ഉൾപ്പെടെ 36 പുതിയ കേസുകൾ കൂടി പോലീസ് ചുമത്തിയിട്ടുണ്ട്. നിലവിൽ റിമാൻഡിലുള്ള പ്രതിയെ സെപ്റ്റംബർ 14-ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









