കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എബോള രോഗവ്യാപനം അതിവേഗം വർധിക്കുന്നതായി റിപ്പോർട്ട്. മേയ് 15-ന് പകർച്ചവ്യാധി പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ ആയിരത്തിലധികം ആളുകളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തുകയും 220 മരണങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തു. കോംഗോ ബേസിൻ വനമേഖലയിൽ നിന്നുള്ള വന്യമൃഗമാംസത്തിന്റെ വിൽപനയും ഉപയോഗവുമാണ് രോഗം പടരാൻ പ്രധാന കാരണമെന്ന് അന്താരാഷ്ട്ര ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തലസ്ഥാനമായ കിൻഷാസയിലെ പ്രധാന മാർക്കറ്റുകളിൽ ഉൾപ്പെടെ വന്യമൃഗങ്ങളുടെ മാംസ വിൽപ്പന ഇപ്പോഴും സജീവമായി തുടരുന്നത് വലിയ ആശങ്കയ്ക്കാണ് കാരണമാകുന്നത്.
വവ്വാലുകൾ ഉൾപ്പെടെയുള്ള രോഗബാധിതരായ വന്യജീവികളെ വേട്ടയാടുമ്പോഴും അവയുടെ മാംസം കൈകാര്യം ചെയ്യുമ്പോഴുമാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. സാധാരണ രീതിയിൽ ഭക്ഷണത്തിലൂടെ രോഗം പടരാറില്ലെങ്കിലും, മാംസം വൃത്തിയാക്കുന്ന ഘട്ടത്തിലാണ് അപകടസാധ്യത കൂടുതൽ.കോംഗോയിലെ ജനങ്ങൾക്ക് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നത് പ്രധാനമായും ഈ വന്യമൃഗമാംസത്തിൽ നിന്നാണ്. അതുകൊണ്ടുതന്നെ അവരുടെ ഈ ഭക്ഷണശീലം പെട്ടെന്ന് നിർത്തിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന വ്യക്തമാക്കുന്നു. നിലവിൽ പടരുന്ന ‘ബുണ്ടിബുഗ്യോ’ എന്ന അപൂർവ എബോള വകഭേദത്തിന് അംഗീകൃത വാക്സിനോ കൃത്യമായ മരുന്നുകളോ ലഭ്യമല്ലെന്നത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുന്നു.
രോഗബാധിതനായ ഒരു വ്യക്തിയുടെ രക്തം, വിയർപ്പ്, ഛർദ്ദി തുടങ്ങിയ ശരീരദ്രവങ്ങളിലൂടെയാണ് വൈറസ് മറ്റുള്ളവരിലേക്ക് പടരുന്നത്. സുരക്ഷാ ഉപകരണങ്ങളില്ലാതെ രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്കും രോഗബാധയേൽക്കാൻ സാധ്യത കൂടുതലാണ്. 1976-ൽ കോംഗോയിൽ ആദ്യമായി കണ്ടെത്തിയ എബോള വൈറസ് മുൻപും വലിയ ജീവഹാനി വരുത്തിയിട്ടുണ്ട്. വന്യജീവികളെ വേട്ടയാടുന്നതിനെതിരെ കർശന നിയമങ്ങളുണ്ടെങ്കിലും വിപണിയിലെ ഉയർന്ന ആവശ്യകത കാരണം അനധികൃത വിൽപ്പന തുടരുകയാണ്. പ്രാദേശിക ജനങ്ങൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കാനും ആഫ്രിക്കൻ ആരോഗ്യസംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട് .
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Congo on Ebola alert: 220 deaths confirmed; bushmeat consumption is worsening the crisis, report says






