മൊഹാലി: കാനഡയിൽ നിന്ന് വാങ്ങിയ ബ്രാന്റഡ് ജാക്കറ്റ് ഡ്രൈ ക്ലീൻ ചെയ്യുന്നതിനിടെ കേടുവരുത്തിയ സംഭവത്തിൽ ഉപഭോക്താവിന് അനുകൂലമായി പഞ്ചാബിലെ എസ്.എ.എസ് നഗർ (മൊഹാലി) ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ നിർണ്ണായക വിധി. ഡ്രൈ ക്ലീനിംഗ് സ്ഥാപനത്തിന്റെ സേവനത്തിലെ ഗുരുതരമായ വീഴ്ച കണക്കിലെടുത്ത് പരാതിക്കാരന് 63,494 രൂപ നഷ്ടപരിഹാരമായി നൽകാൻ കമ്മീഷൻ ഉത്തരവിട്ടു.
കാനഡയിൽ നിന്നും 795 കനേഡിയൻ ഡോളർ കൊടുത്ത് വാങ്ങിയ ജാക്കറ്റും സ്വെറ്ററുമാണ് പരാതിക്കാരൻ ഡ്രൈ ക്ലീൻ ചെയ്യാനായി സ്ഥാപനത്തിൽ ഏൽപ്പിച്ചത്. എന്നാൽ നിശ്ചിത ദിവസം വസ്ത്രം വാങ്ങാൻ എത്തിയപ്പോൾ വസ്ത്രങ്ങൾ ഉണങ്ങിയിട്ടില്ലെന്നും വീട്ടിൽ എത്തിച്ചു നൽകാമെന്നും പറഞ്ഞ് കട ഉടമ മടക്കി അയച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും സാധനങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് കടയിൽ നേരിട്ടെത്തി പരിശോധിച്ച ഉപഭോക്താവ് കണ്ടത് കറപിടിച്ച് തീർത്തും നശിച്ച അവസ്ഥയിലുള്ള ജാക്കറ്റാണ്.
തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ തെറ്റ് സമ്മതിച്ച കടയുടമ, ജാക്കറ്റിന്റെ വിലയായ 795 കനേഡിയൻ ഡോളറിന് തുല്യമായ തുക ഒരു ആഴ്ചയ്ക്കുള്ളിൽ തിരികെ നൽകാമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ പിന്നീട് പണം നൽകാനോ ലീഗൽ നോട്ടീസിന് മറുപടി നൽകാനോ ഇവർ തയ്യാറായില്ല. ഇതോടെയാണ് ഉപഭോക്താവ് കമ്മീഷനെ സമീപിച്ചത്.
പ്രസിഡന്റ് എസ്.കെ. അഗർവാൾ, അംഗങ്ങളായ പരംജീത് കൗർ, ലെഫ്റ്റനന്റ് കേണൽ ജസ്ബീർ സിംഗ് ഭട്ട് എന്നിവരടങ്ങിയ കമ്മീഷനാണ് കേസ് പരിഗണിച്ചത്. എതിർകക്ഷികൾ കേസിൽ മറുപടി നൽകാൻ ഹാജരാകാതിരുന്നതിനെ തുടർന്ന് പരാതിക്കാരന്റെ തെളിവുകൾ അംഗീകരിച്ച് കമ്മീഷൻ വിധി പ്രസ്താവിക്കുകയായിരുന്നു. ഉത്തരവാദിത്തം ഏറ്റിട്ടും പണം നൽകാതിരുന്നത് സേവനത്തിലെ ഗുരുതരമായ വീഴ്ചയാണെന്ന് കമ്മീഷൻ വിലയിരുത്തി.
ജാക്കറ്റിന്റെ അന്നത്തെ വിപണി മൂല്യമായ 53,494 രൂപയും മാനസിക വിഷമത്തിനും കേസ് ചെലവുകൾക്കുമുള്ള നഷ്ടപരിഹാരമായി 10,000 രൂപയും ചേർത്ത് ആകെ 63,494 രൂപ പരാതിക്കാരന് നൽകണം. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ തുക നൽകിയില്ലെങ്കിൽ പ്രതിവർഷം 6 ശതമാനം പലിശ സഹിതം തുക നൽകേണ്ടിവരുമെന്നും ഉപഭോക്തൃ കമ്മീഷൻ വ്യക്തമാക്കുന്നു.
Branded jacket bought in Canada damaged during dry cleaning; ruling orders compensation for Indian man.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





