ബ്രിട്ടീഷ് കൊളംബിയ: സോഷ്യൽ മീഡിയയിൽ ലൈക്കുകളും കാഴ്ചക്കാരെയും നേടുന്നതിനായി കൗമാരക്കാർ നടത്തുന്ന അപകടകരമായ ‘ഡോർ-കിക്ക് ചലഞ്ച്’ കാനഡയിലുടനീളമുള്ള കുടുംബങ്ങളിൽ കടുത്ത ഭീതി പരത്തുകയാണ്. വീടുകളുടെ വാതിലിൽ അക്രമാസക്തമായി ചവിട്ടുകയും വീഡിയോ പകർത്തിയ ശേഷം ഓടിപ്പോവുകയും ചെയ്യുന്ന ഈ വിനോദം ഇപ്പോൾ പോലീസിന് വലിയ തലവേദനയായി മാറിയിരിക്കുന്നു.

ബ്രിട്ടീഷ് കൊളംബിയയിലെ നാനൈമോയിലാണ് സംഭവം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാത്രികാലങ്ങളിൽ സംഘമായി എത്തി വീടിന്റെ വാതിലിൽ ശക്തമായി ചവിട്ടുന്നതാണ് ഇവരുടെ രീതി. ഇത്തരത്തിൽ ഉണ്ടായ തുടർച്ചയായ ചവിട്ടുകൾ കാരണം വീടിന്റെ വാതിലുകൾ തകരുകയും ലോക്കുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പലർക്കും പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
രാത്രിയിൽ ഉറക്കത്തിനിടയിൽ ഉണ്ടാകുന്ന ഈ അപ്രതീക്ഷിത ശബ്ദം വീട്ടുകാരിൽ, പ്രത്യേകിച്ച് കുട്ടികളിലും പ്രായമായവരിലും വലിയ ഭീതിയും അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും വീട്ടുകാർ പുറത്തിറങ്ങി ചോദ്യം ചെയ്യുമ്പോൾ കൗമാരക്കാർ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്ന് ഇരയായവർ പറയുന്നു.
ഈ പ്രവണത വലിയ നിയമക്കുരുക്കുകളിലേക്ക് നയിക്കുമെന്ന് നാനൈമോ ആർ.സി.എം.പി മുന്നറിയിപ്പ് നൽകുന്നു. സോഷ്യൽ മീഡിയയിൽ തരംഗമാകാൻ നടത്തുന്ന ഈ വിനോദം ഒരു ക്രിമിനൽ കുറ്റമാണെന്ന് പല കുട്ടികളും തിരിച്ചറിയുന്നില്ലെന്ന് റിസർവ് കോൺസ്റ്റബിൾ ഗാരി ഒബ്രിയൻ വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ സ്കൂൾ അധികൃതരുമായി ചേർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മുൻപും ഇത്തരം പ്രാങ്ക് കളികൾ വലിയ ദുരന്തങ്ങൾക്ക് വഴിവെച്ചിട്ടുണ്ടെന്ന് പോലീസ് ഓർമ്മിപ്പിക്കുന്നു. അമേരിക്കയിൽ വാതിലിൽ മുട്ടുന്ന ഗെയിമിനിടെ 11 വയസ്സുള്ള ഒരു കുട്ടി വെടിയേറ്റ് മരിച്ചതും, കാനഡയിലെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങളെത്തുടർന്നുണ്ടായ സംഘർഷങ്ങളിൽ ആളുകൾക്ക് പരിക്കേറ്റതും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. തങ്ങൾ ചെയ്യുന്നത് എത്രത്തോളം അപകടകരമാണെന്ന് തിരിച്ചറിയാതെയാണ് പല കൗമാരക്കാരും ഈ സോഷ്യൽ മീഡിയ പ്രശസ്തിക്ക് പിന്നാലെ പോകുന്നതെന്നും അധികൃതർ കടുത്ത ഭാഷയിൽ വിമർശിച്ചു.
Bizarre social media challenge prompts warnings from police across Canada
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




