Big news for car enthusiasts: India-UK economic agreement from July 15; Import tariff will be reduced to 10 percent!ന്യൂഡൽഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്തെ വാഹന വിപണിയിൽ വൻ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു. കരാർ പ്രകാരം ബ്രിട്ടനിൽ നിന്നുള്ള കാറുകളുടെ ഇറക്കുമതി താരിഫ് നിലവിലുള്ള 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഘട്ടംഘട്ടമായി കുറയും. നിശ്ചിത ക്വാട്ട അടിസ്ഥാനത്തിലായിരിക്കും ഈ ഇളവുകൾ ലഭ്യമാകുക. കരാർ നിലവിൽ വരുന്ന ആദ്യത്തെ 15 വർഷത്തിനുള്ളിൽ ഏകദേശം 3.78 ലക്ഷം പെട്രോൾ/ഡീസൽ കാറുകൾ കുറഞ്ഞ നികുതി നിരക്കിൽ ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലെത്തുമെന്നാണ് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നത്.
ആദ്യ വർഷം ആകെ 20,000 കാറുകൾക്കായിരിക്കും ഈ നികുതിയിളവോടെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ സാധിക്കുക. ഇതിൽ വലിയ എഞ്ചിനുള്ള പെട്രോൾ/ഡീസൽ കാറുകളുടെ നികുതി 110-ൽ നിന്ന് 30 ശതമാനമായി കുറയും. ഇടത്തരം കാറുകളുടെ നികുതി 66-ൽ നിന്ന് 50 ശതമാനമായും, 1500 സിസി വരെയുള്ള സാധാരണ ചെറുകാറുകളുടെ നികുതി 50 ശതമാനമായും കുറയും. കരാറിന്റെ അഞ്ചാം വർഷമാകുമ്പോഴേക്കും ഇറക്കുമതി ചെയ്യാവുന്ന കാറുകളുടെ ക്വാട്ട 37,000 ആയി ഉയരുകയും എല്ലാത്തരം കാറുകളുടെയും നികുതി വെറും 10 ശതമാനത്തിലേക്ക് ചുരുങ്ങുകയും ചെയ്യും. പതിനഞ്ചാം വർഷം മുതൽ ഈ ഇറക്കുമതി ക്വാട്ട പ്രതിവർഷം 15,000 യൂണിറ്റായി നിജപ്പെടുത്തും.
അതേസമയം, ആഭ്യന്തര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, മാരുതി സുസുക്കി തുടങ്ങിയ ഇന്ത്യൻ കമ്പനികളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനും കരാറിൽ വ്യവസ്ഥയുണ്ട്. ഇതിന്റെ ഭാഗമായി 40,000 പൗണ്ടിൽ താഴെ വിലയുള്ള വിദേശ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്ത്യ വിപണി തുറന്നുകൊടുത്തിട്ടില്ല. ഇലക്ട്രിക്, ഹൈബ്രിഡ്, ഹൈഡ്രജൻ കാറുകൾക്ക് ആദ്യ അഞ്ച് വർഷത്തേക്ക് യാതൊരു നികുതിയിളവും ഉണ്ടാകില്ല. എന്നാൽ ആറാം വർഷം മുതൽ ഉയർന്ന വിലയുള്ള ഇലക്ട്രിക് കാറുകൾക്ക് ഘട്ടംഘട്ടമായി നികുതി കുറയ്ക്കുകയും പത്താം വർഷം മുതൽ ഇത് 10 ശതമാനത്തിൽ സ്ഥിരപ്പെടുത്തുകയും ചെയ്യും. കൂടാതെ ഇരുചക്ര വാഹനങ്ങൾ, ബസുകൾ, ട്രക്കുകൾ എന്നീ സീറോ എമിഷൻ വാഹനങ്ങൾക്ക് ഇറക്കുമതി തീരുവയിൽ യാതൊരു ഇളവും അനുവദിക്കില്ലെന്നും കരാർ വ്യക്തമാക്കുന്നു.
ബ്രിട്ടീഷ് കാറുകൾക്ക് ഇന്ത്യയിൽ വില കുറയുന്നതിനൊപ്പം ഇന്ത്യൻ കമ്പനികൾക്ക് യുകെ വിപണിയിൽ വൻ കുതിപ്പുണ്ടാക്കാനും ഈ കരാർ സഹായിക്കും. കരാറിന്റെ ആറാം വർഷം മുതൽ 20,000 മുതൽ 80,000 പൗണ്ടുവരെ വിലവരുന്ന ഇന്ത്യൻ നിർമ്മിത ഇലക്ട്രിക്, ഹൈബ്രിഡ് കാറുകൾക്ക് യാതൊരുവിധ നികുതിയുമില്ലാതെ യുകെയിലേക്ക് കയറ്റുമതി ചെയ്യാൻ സാധിക്കും. പതിനഞ്ചാം വർഷം എത്തുമ്പോഴേക്കും പ്രതിവർഷം പരമാവധി 88,000 ഇന്ത്യൻ കാറുകൾ വരെ ഇത്തരത്തിൽ ബ്രിട്ടീഷ് വിപണിയിലേക്ക് കയറ്റി അയക്കാൻ ഇന്ത്യൻ വാഹന നിർമ്മാതാക്കൾക്ക് വലിയ അവസരമാണ് ഇതിലൂടെ കൈവരിക.
Big news for car enthusiasts: India-UK economic agreement from July 15; Import tariff will be reduced to 10 percent!
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




