വൻകൂവർ: വാക്സിനുകളെക്കുറിച്ച് അമേരിക്കൻ ഭരണകൂടം പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങൾ ജനങ്ങളിൽ അനാവശ്യ ഭീതി വളർത്തുകയാണെന്ന് ബ്രിട്ടീഷ് കൊളംബിയ (ബി.സി.) ആരോഗ്യ അധികൃതർ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ വാക്സിൻ നയം പൊതുജനാരോഗ്യത്തെ കാലങ്ങൾക്ക് പിന്നിലേക്ക് നയിക്കുന്നതാണെന്ന് പ്രൊവിൻഷ്യൽ ഹെൽത്ത് ഓഫീസർ ഡോ. ബോണി ഹെൻറി വ്യക്തമാക്കി.
അഞ്ചാംപനി, മംപ്സ്, റൂബെല്ല എന്നിവയ്ക്കെതിരെയുള്ള എം.എം.ആർ (MMR) വാക്സിൻ വേർതിരിച്ച് നൽകണമെന്ന യു.എസ് പ്രസിഡന്റിന്റെ പുതിയ ഉത്തരവ് ഏറെ ആശങ്കാജനകമാണ്. വാക്സിനുകളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള വ്യക്തമായ ശാസ്ത്രീയ തെളിവുകളെ പൂർണ്ണമായും തള്ളിക്കളയുന്നതാണ് ഈ തീരുമാനം. അഞ്ചാംപനിയെ ഗൗരവമില്ലാത്ത രോഗമായി കാണുന്ന അമേരിക്കൻ നിലപാട് കുഞ്ഞുങ്ങളുടെയും സമൂഹത്തിന്റെയും ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് ഡോ. ഹെൻറി മുന്നറിയിപ്പ് നൽകി.
സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ പ്രതിരോധ കുത്തിവയ്പുകൾ പൂർത്തിയാക്കണമെന്ന് അഭ്യർത്ഥിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ബി.സി. ആരോഗ്യ മന്ത്രി രവി കഹ്ലോണും പങ്കെടുത്തു. യു.എസിന്റെ ഉത്തരവുകളും പ്രസ്താവനകളും മൂലം ജനങ്ങളിൽ വാക്സിനേഷൻ നിരക്ക് കുറയുകയും അഞ്ചാംപനി കേസുകൾ വീണ്ടും ഉയരുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2025-ലും 2026-ലും കാനഡയിലും യു.എസിലും അഞ്ചാംപനി ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ജൂണിൽ വടക്കുകിഴക്കൻ ബി.സിയിൽ റിപ്പോർട്ട് ചെയ്ത കേസ് ക്ലസ്റ്ററുകൾ ഇതിന് ഉദാഹരണമാണ്. വാക്സിനേഷൻ നിരക്ക് കുറഞ്ഞ പ്രദേശങ്ങളിലാണ് ഈ രോഗവ്യാപനം കൂടുതൽ കണ്ടുവരുന്നത്.
ALSO READ: കാനഡയിലെ വിദേശ തൊഴിലാളിയാണോ? ഓഗസ്റ്റിൽ പ്രാബല്യത്തിൽ വന്ന രണ്ട് നിർണായക നിയമങ്ങൾ അറിയാം
അവധിക്ക് ശേഷമുള്ള യാത്രകൾ കുട്ടികളിൽ വൈറസ് ബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും, അതിനാൽ സ്കൂളിൽ പോകുന്നതിന് മുൻപ് എം.എം.ആർ (MMR), ചിക്കൻപോക്സ് ബൂസ്റ്റർ ഡോസുകൾ നൽകിയിട്ടുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





