വൻകൂവർ: വാടകയ്ക്ക് നൽകിയ വീട് സ്വന്തം താമസസ്ഥലമാണെന്ന് വ്യാജരേഖയുണ്ടാക്കി 1,03,785 കനേഡിയൻ ഡോളർ നികുതി വെട്ടിച്ച വൻകൂവറിലെ റിയൽ എസ്റ്റേറ്റ് ഏജന്റിന് കാനഡ പ്രൊവിൻഷ്യൽ കോടതി ശിക്ഷ വിധിച്ചു. ‘ലിൻ ൻഗുയെൻ’ എന്നറിയപ്പെടുന്ന തി ൻഹാൻ ൻഗുയെൻ എന്ന വനിതയ്ക്കാണ് കോടതി ഒമ്പത് മാസത്തെ തടവുശിക്ഷയും വെട്ടിച്ച തുകയ്ക്ക് തുല്യമായ തുക പിഴയായും ചുമത്തിയത്. കാനഡ റെവന്യൂ ഏജൻസി (CRA) നടത്തിയ അന്വേഷണത്തിലാണ് വർഷങ്ങൾ നീണ്ട നികുതി തട്ടിപ്പ് പുറത്തുവന്നത്.
2012 ഏപ്രിൽ മുതൽ 2015 ജനുവരി വരെ ഇവർ സ്വന്തമാക്കിയ വാൻകൂവറിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ വാടകക്കാരനാണ് താമസിച്ചിരുന്നത്. എന്നാൽ, വസ്തു വിറ്റപ്പോഴുണ്ടായ ലാഭത്തിന് നികുതി അടയ്ക്കാതിരിക്കാൻ ഇവിടം തന്റെ പ്രധാന വസതിയാണെന്ന് ഇവർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ബാങ്ക് രേഖകളും മറ്റ് ഔദ്യോഗിക വിവരങ്ങളും ഈ വിലാസത്തിലേക്ക് അയപ്പിച്ച് വർഷങ്ങളോളം ഇവർ തട്ടിപ്പിന് കളമൊരുക്കി. 2015-ലെ നികുതി റിട്ടേണിൽ വീട് വിറ്റ വിവരം മറച്ചുവെച്ച ഇവർ 2017-ൽ നികുതി വകുപ്പ് ഓഡിറ്റ് നടത്തിയപ്പോഴും വ്യാജ രേഖകളാണ് സമർപ്പിച്ചത്.
കാനഡയിലെ നിയമപ്രകാരം സ്വന്തം പ്രധാന വസതി വിൽക്കുമ്പോഴുള്ള ലാഭത്തിന് നികുതി നൽകേണ്ടതില്ല. എന്നാൽ വാടകയ്‌ക്കോ നിക്ഷേപ ആവശ്യങ്ങൾക്കോ ഉപയോഗിച്ച വസ്തു വിൽക്കുമ്പോൾ ലാഭവിഹിതത്തിന് നികുതി അടയ്ക്കേണ്ടതുണ്ട്. ഈ നികുതി ഇളവ് ദുരുപയോഗം ചെയ്താണ് റിയൽറ്ററായ ലിൻ ൻഗുയെൻ ലക്ഷങ്ങളുടെ നികുതി വെട്ടിച്ചത്. വ്യാജരേഖ ചമയ്ക്കലും വരുമാനം മറച്ചുവെക്കലും കടുത്ത കുറ്റകൃത്യമാണെന്നും നികുതി വ്യവസ്ഥയുടെ സുതാര്യത ഉറപ്പാക്കാൻ ശക്തമായ നടപടികൾ തുടരുമെന്നും കാനഡ റെവന്യൂ ഏജൻസി വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





