എഡ്മന്റൺ: ആൽബർട്ടയിൽ വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ അനധികൃതമായി കൈക്കലാക്കിയ സംഭവത്തിൽ വിഘടനവാദി ഗ്രൂപ്പിനെതിരെ കോടതിയുടെ കർശന നടപടി. വോട്ടർമാരുടെ വിവരങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ ഡാറ്റാബേസ് വെബ്‌സൈറ്റിൽ നിന്ന് ഉടനടി നീക്കം ചെയ്യാൻ ‘സെഞ്ചൂറിയൻ പ്രോജക്ട്’ (Centurion Project) എന്ന സംഘടനയോട് എഡ്‌മന്റൺ കോടതി ഉത്തരവിട്ടു. ആൽബർട്ടയുടെ പരമാധികാരത്തിന് വേണ്ടി വാദിക്കുന്ന ഗ്രൂപ്പാണ് സെഞ്ചൂറിയൻ പ്രോജക്ട്.
ആൽബർട്ടയിലെ വോട്ടർമാരുടെ പട്ടിക ഒരു രാഷ്ട്രീയ പാർട്ടിക്ക് നിയമപരമായി കൈമാറിയിരുന്നുവെന്നും അവിടെ നിന്നാണ് ഇത് മൂന്നാം കക്ഷിയായ സെഞ്ചൂറിയൻ പ്രോജക്ടിന്റെ കൈകളിൽ എത്തിയതെന്നുമാണ് ഇലക്ഷൻ ആൽബർട്ട കോടതിയെ അറിയിച്ചത്. ‘റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ആൽബർട്ട’യ്ക്കാണ് (Republican Party of Alberta) ഈ വിവരങ്ങൾ നൽകിയിരുന്നത്. എന്നാൽ ഇലക്ഷൻ ആൽബർട്ടയുടെ ഔദ്യോഗിക സിസ്റ്റങ്ങളിലോ ഡാറ്റാബേസിലോ യാതൊരുവിധ ഹാക്കിംഗും നടന്നിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഡാറ്റാ സെക്യൂരിറ്റി ഫീച്ചറുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് വിവരങ്ങൾ എവിടെ നിന്നാണ് പുറത്തുപോയതെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ച സെഞ്ചൂറിയൻ പ്രോജക്ട് സംഘടിപ്പിച്ച ഒരു യോഗത്തിൽ ഇലക്ഷൻ ആൽബർട്ട അധികൃതർ രേഖകൾ കൈമാറാനെത്തിയപ്പോൾ എഡ്‌മന്റൺ പോലീസിന്റെ സഹായം തേടിയിരുന്നു. ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിനെ പിന്തുണയ്ക്കുന്ന ‘ടേക്ക് ബാക്ക് ആൽബർട്ട’ സ്ഥാപകൻ ഡേവിഡ് പാർക്കറാണ് ഈ സംഘടനയുടെ മുഖ്യ സൂത്രധാരനെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വിവരങ്ങൾ ചോർന്നുവെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. വോട്ടർമാരുടെ പേര്, വിലാസം, ടെലിഫോൺ നമ്പർ എന്നിവയടങ്ങിയ അതീവ രഹസ്യസ്വഭാവമുള്ള പട്ടികയാണിത്.
സംഭവത്തിൽ ആൽബർട്ട ഇൻഫർമേഷൻ ആൻഡ് പ്രൈവസി കമ്മീഷണർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നിയമപ്രകാരം വോട്ടർമാരുടെ പട്ടിക അനധികൃതമായി കൈവശം വെക്കുന്നതോ വിതരണം ചെയ്യുന്നതോ ഗുരുതരമായ കുറ്റകൃത്യമാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ 10,000 ഡോളർ പിഴയോ ഒരു വർഷം തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും വിവരങ്ങൾ വീണ്ടെടുക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും ഇലക്ഷൻ ആൽബർട്ട അറിയിച്ചു. വോട്ടർമാരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയെ ബാധിക്കുമെന്ന ആശങ്കയിലാണ് അധികൃതർ.
Alberta voter data leak: Court orders separatist group to remove database
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




