കാനഡയിലെ പ്രമുഖ വിമാനക്കമ്പനിയായ എയർ കാനഡയിലെ ജീവനക്കാർ നടത്തി വന്ന സമരത്തിൽ ഇടപ്പെട്ട് ഫെഡറൽ സർക്കാർ . തൊഴിൽ മന്ത്രി പാറ്റി ഹാഡ്ജു നേരിട്ട് ഉത്തരവിട്ടതോടെ പണിമുടക്ക് അവസാനിപ്പിച്ച് ഫ്ലൈറ്റ് അറ്റൻഡന്റ്‌സ് ജോലിയിൽ പ്രവേശിക്കണം. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ വിമാനത്താവളങ്ങളിലെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി.
ശമ്പള വർദ്ധനവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് എയർ കാനഡയും തൊഴിലാളി യൂണിയനായ കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസും (CUPE) തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഫ്ലൈറ്റ് അറ്റൻഡന്റ്‌സ് സമരം ആരംഭിച്ചത്. സമരം ശക്തമായതോടെ ഏകദേശം 10,000 ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തു. ഇത് എയർ കാനഡയുടെയും അനുബന്ധ വിമാനക്കമ്പനിയായ എയർ കാനഡ റൂഷിന്റെയും എല്ലാ സർവീസുകളും നിർത്തിവെക്കാൻ ഇടയാക്കി. പ്രതിദിനം 1,30,000 യാത്രക്കാരെയാണ് ഈ സമരം നേരിട്ട് ബാധിച്ചത്.
തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനായി കാനഡ തൊഴിൽ നിയമത്തിലെ സെക്ഷൻ 107 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് തൊഴിൽ മന്ത്രി പാറ്റി ഹാഡ്ജു ഈ ഉത്തരവ് പുറപ്പെടുവിച്ചത്. എയർ കാനഡയും യൂണിയനും മാസങ്ങളായി ചർച്ച നടത്തിയിട്ടും ഒത്തുതീർപ്പിലെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ, പ്രശ്നം പരിഹരിക്കുന്നതിനുള്ള ഏറ്റവും സ്ഥിരതയുള്ള മാർഗം നിർബന്ധിത മധ്യസ്ഥതയാണെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, സർക്കാരിന്റെ ഈ നടപടി തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നതാണെന്ന് തൊഴിലാളി യൂണിയൻ ആരോപിച്ചു. എയർ കാനഡയുടെ ഇഷ്ടത്തിനനുസരിച്ചാണ് സർക്കാർ തീരുമാനമെടുത്തതെന്നും, ഇത് ശമ്പളം കുറഞ്ഞ ജീവനക്കാരെ ചൂഷണം ചെയ്യുന്നതാണെന്നും യൂണിയൻ പ്രസിഡന്റ് വെസ്‌ലി ലെസോസ്‌കി പ്രതികരിച്ചു.
യാത്രക്കാരുടെ ദുരിതത്തിൽ എയർ കാനഡ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, സമരം കാരണം വിമാനത്താവളങ്ങളിൽ കുടുങ്ങിയ നിരവധി പേർ കടുത്ത ആശങ്കയിലാണ്. റദ്ദാക്കിയ ടിക്കറ്റുകൾക്ക് തുക തിരികെ നൽകുകയോ മറ്റൊരു യാത്രക്ക് ക്രമീകരണം ചെയ്യുകയോ ചെയ്യുമെന്ന് എയർ കാനഡ അറിയിച്ചിട്ടുണ്ട്. എങ്കിലും യൂണിയനും മാനേജ്‌മെന്റും തമ്മിലുള്ള മധ്യസ്ഥതയിലൂടെ ഉണ്ടാകുന്ന കരാർ എത്രത്തോളം വേഗത്തിൽ നടപ്പാകുമെന്നതിനെ ആശ്രയിച്ചായിരിക്കും ഈ പ്രതിസന്ധിക്ക് ഒരു സ്ഥിരമായ പരിഹാരം കണ്ടെത്താൻ കഴിയുക.
Air Canada workers strike; Government orders mandatory mediation



