എഡ്മന്റൺ: നഗരത്തിലെ പ്രധാന ആശുപത്രികളായ യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട ഹോസ്പിറ്റലിലും സ്റ്റോളറി ചിൽഡ്രൻസ് ഹോസ്പിറ്റലിലും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ‘One-bag policy’ പ്രാബല്യത്തിൽ വന്നു. അടിയന്തര വിഭാഗങ്ങളിൽ എത്തുന്ന രോഗികൾക്കും സന്ദർശകർക്കും ഇനി മുതൽ ഒരാളെ മാത്രമേ കൂട്ടിന് അനുവദിക്കൂ എന്നും ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) അറിയിച്ചു. കഴിഞ്ഞ ആഴ്ച റോയൽ അലക്സാണ്ട്ര ഹോസ്പിറ്റലിൽ നടപ്പിലാക്കിയ പരിഷ്കാരത്തിന് പിന്നാലെയാണ് പുതിയ നീക്കം.
ഏപ്രിൽ മാസത്തിൽ റോയൽ അലക്സാണ്ട്ര ഹോസ്പിറ്റലിലുണ്ടായ അക്രമ സംഭവത്തെ തുടർന്ന് അടിയന്തര വിഭാഗങ്ങളിലെ സുരക്ഷ ശക്തമാക്കുന്നതിനുള്ള പ്രവിശ്യാ സർക്കാരിന്റെ നടപടികളുടെ ഭാഗമായാണ് ഈ മാറ്റം. പുതിയ നയമനുസരിച്ച് ആശുപത്രിയിലേക്ക് വരുന്നവർക്ക് ഒരു ബാഗ് മാത്രമേ കൈവശം വയ്ക്കാൻ അനുവാദമുള്ളൂ. കൂടുതൽ ബാഗുകൾ ഉണ്ടെങ്കിൽ അവ സുരക്ഷാ ഉദ്യോഗസ്ഥർ പ്രത്യേകം സൂക്ഷിക്കും. എന്നാൽ മെഡിക്കൽ ഉപകരണങ്ങൾ, ശിശു പരിചരണത്തിനുള്ള സാധനങ്ങൾ എന്നിവയ്ക്ക് ഈ നിയന്ത്രണത്തിൽ ഇളവ് നൽകിയിട്ടുണ്ട്.
ആശുപത്രി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രോഗികൾക്കും ഒപ്പമുള്ളവർക്കും ഇരിപ്പിടങ്ങൾ കൃത്യമായി ലഭ്യമാക്കാനും ഈ നയം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. തിരക്ക് നിയന്ത്രിക്കുന്നതിലൂടെ ബഹളങ്ങൾ ഒഴിവാക്കാനും കൂടുതൽ സ്ഥലം ലഭ്യമാക്കാനും സാധിക്കും. ശാരീരികമോ മാനസികമോ ആയ പ്രത്യേക പിന്തുണ ആവശ്യമുള്ള രോഗികൾക്ക് സാഹചര്യത്തിനനുസരിച്ച് ജീവനക്കാർ ഇളവുകൾ അനുവദിക്കുമെന്നും എ.എച്ച്.എസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി രോഗികൾക്ക് പേഷ്യന്റ് റിലേഷൻസ് വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
AHS tightens security in emergency departments; new regulations come into effect




