ന്യൂഫൗണ്ട്ലാൻഡ്; ലാബ്രഡോർ കടലിൽ 1962-ൽ മുങ്ങിയ പ്രശസ്ത പര്യവേക്ഷകൻ സർ എർണസ്റ്റ് ഷാക്കിൽട്ടന്റെ അവസാന കപ്പലായ ക്വസ്റ്റ് (Quest) വീണ്ടും മനുഷ്യരുടെ കണ്ണിലെത്തിയത് ചരിത്ര നിമിഷമായി. റോയൽ കനേഡിയൻ ജിയോഗ്രാഫിക്കൽ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ചെറിയ പര്യവേക്ഷക സംഘമാണ് കടലിനടിയിലേക്ക് ഇറങ്ങി കപ്പൽ നേരിൽ കണ്ട ആദ്യ സംഘമായി മാറിയത്.

സൊസൈറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ജോൺ ഗൈഗർ, സ്വകാര്യ ബഹിരാകാശ സഞ്ചാരി മാർക്ക് പാത്തി, വുഡ്സ് ഹോൾ ഓഷ്യനോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ബ്രൂസ് സ്ട്രിക്റോട്ട് എന്നിവരടങ്ങിയ സംഘം DSV Alvin എന്ന സബ്മേഴ്സിബിളിലാണ് 390 മീറ്റർ ആഴത്തിൽ കിടക്കുന്ന കപ്പൽ പരിശോധിച്ചത്.

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളിലെത്തിയ ആദ്യ മനുഷ്യസഞ്ചാര സബ്മേഴ്സിബിൾ എന്ന പ്രത്യേകതയും ആൽവിന് സ്വന്തമാണ്. പരിശോധനയ്ക്കിടെ ഷാക്കിൽട്ടൻ 1922-ൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കാബിൻ ഉണ്ടായിരുന്ന കപ്പലിന്റെ ഡെക്ക് വ്യക്തമായി കാണാനായതായി ജോൺ ഗൈഗർ പറഞ്ഞു. പൊതുജനങ്ങൾക്ക് ഓൺലൈനിലൂടെ പര്യവേക്ഷണം ചെയ്യാനാകുന്ന രീതിയിൽ കപ്പലിന്റെ ത്രിമാന (3D) ഡിജിറ്റൽ മാതൃക തയ്യാറാക്കുകയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

അതോടൊപ്പം, 1910-ൽ അന്റാർട്ടിക്കയിലേക്കുള്ള യാത്രയിൽ റോബർട്ട് ഫാൽക്കൺ സ്കോട്ട് ഉപയോഗിച്ച ടെറാ നോവ (Terra Nova) കപ്പലിന്റെ അവശിഷ്ടങ്ങളും ഗ്രീൻലാൻഡിന് സമീപം സർവേ ചെയ്യാൻ സംഘത്തിന് പദ്ധതിയുണ്ട്. ധ്രുവപര്യവേക്ഷണ ചരിത്രത്തിലെ രണ്ട് ഇതിഹാസങ്ങളെ കാനഡയുമായി ബന്ധിപ്പിക്കുന്ന സംരംഭമാണിതെന്നും യുവതലമുറയിൽ പര്യവേക്ഷണ താൽപര്യം വളർത്തുകയാണ് ലക്ഷ്യമെന്നും ഗൈഗർ വ്യക്തമാക്കി.
2024-ലാണ് ലാബ്രഡോറിന്റെ തെക്കൻ തീരത്ത് നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെ കിടക്കുന്ന ക്വസ്റ്റ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സമുദ്രത്തിന്റെ അടിത്തട്ടിൽ ഇടിച്ചുതകർന്നെങ്കിലും ഇന്ന് നിരവധി മത്സ്യങ്ങളുടെയും സമുദ്രജീവികളുടെയും ആവാസകേന്ദ്രമായി അത് മാറിയതായി പര്യവേക്ഷകർ പറയുന്നു.

എന്നാൽ കപ്പലിന് മുകളിൽ ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകൾ കണ്ടെത്തിയത് സംഘത്തെ ആശങ്കപ്പെടുത്തി. സമുദ്രങ്ങളെ കൂടുതൽ ഫലപ്രദമായി സംരക്ഷിക്കേണ്ടതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് ഇതെന്നും അവർ അഭിപ്രായപ്പെട്ടു. ഷാക്കിൽട്ടന്റെ മരണശേഷം ക്വസ്റ്റ് ന്യൂഫൗണ്ട്ലാൻഡ്-ലാബ്രഡോർ മേഖലയിൽ സീലിംഗ് കപ്പലായും പിന്നീട് പ്രവർത്തിച്ചിരുന്നു.
A historic moment after 60 years: The first group to see Shackleton's final ship in person.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





