എഡ്മണ്ടൺ: കാനഡയിലെ വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘവുമായി ബന്ധമുള്ള ഇന്ത്യൻ യുവാവിനെ രാജ്യത്തുനിന്ന് നാടുകടത്തി. പഞ്ചാബ് സ്വദേശിയായ സാഹിബ്ജോത് സിങ് (21) എന്നയാളെയാണ് കാനഡ ബോർഡർ സർവീസസ് ഏജൻസി (സി.ബി.എസ്.എ) ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ പേരുപറഞ്ഞ് ബി.സി, ആൽബർട്ട, ഒന്റാറിയോ എന്നിവിടങ്ങളിലുള്ള ഇന്ത്യൻ വ്യവസായികളെ ഭീഷണിപ്പെടുത്തുകയും തീവെപ്പ് നടത്തുകയും ചെയ്ത ക്രിമിനൽ സംഘത്തിൽ ഇയാൾ പ്രവർത്തിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
2023 സെപ്റ്റംബറിലാണ് സാഹിബ്ജോത് സിങ് വിദ്യാർത്ഥി വിസയിൽ കാനഡയിലെത്തുന്നത്. എന്നാൽ പഠനത്തിന് പകരം അർഷ്ദീപ് സിങ് എന്ന കുറ്റവാളിയുടെ നേതൃത്വത്തിലുള്ള തട്ടിപ്പ് സംഘത്തോടൊപ്പം ചേരുകയായിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ച പോലീസിന് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ലൈസൻസില്ലാത്ത തോക്കുകളേന്തി നിൽക്കുന്ന ചിത്രങ്ങൾ, ഒരു കോളജിന് നേരെ ആയുധം ചൂണ്ടുന്നത്, തീപിടിച്ച വീടിന് മുന്നിൽ നിന്ന് എടുത്ത വീഡിയോ, കാറിൽ എ.കെ 47 തോക്ക് തൂക്കിയിട്ട് മയക്കുമരുന്ന് ഉപയോഗിക്കുന്നത് എന്നിവയെല്ലാം ഫോണിലുണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ, സോഷ്യൽ മീഡിയയിൽ ആളെ കാണിക്കാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്ന് ഇയാൾ സമ്മതിച്ചു.
Also Read : യുഎസ്-കാനഡ വ്യാപാര യുദ്ധം: കായിക മേഖലയിലും വൻ തിരിച്ചടി
പൊതുജനങ്ങൾക്ക് വലിയ സുരക്ഷാഭീഷണിയാണെന്ന് കണ്ടതിനെ തുടർന്നാണ് ഇമിഗ്രേഷൻ ആന്റ് റഫ്യൂജി ബോർഡ് (ഐ.ആർ.ബി) ഇയാളെ നാടുകടത്താൻ ഉത്തരവിട്ടത്. കാനഡയിൽ ഇത്തരം തട്ടിപ്പുകൾ നടത്തുന്ന സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയാണ് ഭരണകൂടം സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി സെപ്റ്റംബർ വരെ 188 പേർക്കെതിരെ നാടുകടത്തൽ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. ഇതിൽ സാഹിബ്ജോത് സിങ് അടക്കം 111 പേരെ ഇതുവരെ രാജ്യത്തുനിന്ന് പുറത്താക്കിക്കഴിഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









