ജയ്പൂർ: ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തെയും ചരിത്രത്തെയും കുറിച്ച് തുറന്നുപറഞ്ഞ് ശ്രദ്ധ നേടുകയാണ് ന്യൂയോർക്കിൽ നിന്നുള്ള പ്രമുഖ ടാറ്റൂ ആർട്ടിസ്റ്റ് ജെമ ഫെറർ. നിലവിൽ രാജസ്ഥാനിലെ ജയ്പൂർ സന്ദർശിക്കുന്ന ജെമ, തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോകളിലാണ് ഇന്ത്യയെക്കുറിച്ചുള്ള അനുഭവം വ്യക്തമാക്കിയത്. ഇന്ത്യയുടെ ആഴവും സൗന്ദര്യവും നേരത്തെ മനസ്സിലാക്കാൻ കഴിയാത്തതിൽ തനിക്ക് ഖേദമുണ്ടെന്നും, ഈ സന്ദർശനം രാജ്യത്തോടുള്ള തൻ്റെ കാഴ്ചപ്പാട് പൂർണ്ണമായും മാറ്റിയെന്നും അവർ പറഞ്ഞു.
ഇനിമുതൽ തൻ്റെ ടാറ്റൂ കലയിലൂടെ ഇന്ത്യയുടെ മഹത്തായ ചരിത്രവും സംസ്കാരവും ലോകത്തിന് മുന്നിൽ എത്തിക്കാനാണ് തീരുമാനമെന്നും ജെമ വ്യക്തമാക്കി. ഇന്ത്യയെ അന്താരാഷ്ട്രതലത്തിൽ ചിത്രീകരിക്കുന്നതിൽ പാശ്ചാത്യ രാജ്യങ്ങൾ പുലർത്തുന്ന വിവേചനത്തെ ജെമ ശക്തമായി വിമർശിച്ചു. വിദേശ സിനിമകളിലും മാധ്യമങ്ങളിലും ഇന്ത്യയെ ദാരിദ്ര്യവും ജനപ്പെരുപ്പവുമുള്ള ഒരു രാജ്യമായി മാത്രം കാണിക്കുമ്പോൾ, മറുവശത്ത് ഇന്ത്യയുടെ സ്വന്തം പാരമ്പര്യങ്ങളായ യോഗ, ആയുർവേദം, ധ്യാനം, തുണിത്തരങ്ങൾ എന്നിവയെ പാശ്ചാത്യ ലോകം വലിയ ബിസിനസ്സ് സാധ്യതയാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇവയിലൂടെ വിദേശ രാജ്യങ്ങൾ കോടികളുടെ ലാഭം ഉണ്ടാക്കുമ്പോഴും, ഈ സംസ്കാരം കെട്ടിപ്പടുത്ത ഇന്ത്യൻ ജനതയ്ക്ക് അർഹമായ ബഹുമാനമോ അംഗീകാരമോ ലഭിക്കുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലുണ്ടായ സാമ്പത്തിക തകർച്ചയെക്കുറിച്ചും ഇന്ത്യയുടെ അഹിംസയിലൂന്നിയ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും ജെമ തൻ്റെ വീഡിയോകളിൽ സംസാരിക്കുന്നുണ്ട്. പരുത്തി, മസ്ലിൻ, പട്ട് തുടങ്ങിയ തുണിത്തരങ്ങൾ ഉത്പാദിപ്പിച്ച് അന്താരാഷ്ട്ര വിപണിയിൽ തിളങ്ങിനിന്ന ഇന്ത്യയുടെ പാരമ്പര്യത്തെ ബ്രിട്ടീഷ് നയങ്ങൾ തകർക്കുകയും പ്രാദേശിക നെയ്ത്തുകാരെ ദുരിതത്തിലാക്കുകയും ചെയ്തു.
കൂടാതെ, മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയ അഹിംസാ പോരാട്ടം, ആയുധങ്ങളില്ലാതെയും വൻ സാമ്രാജ്യങ്ങളെ കീഴടക്കാമെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത മഹത്തായ മാതൃകയാണെന്നും അവർ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ കൊളോണിയൽ ഭൂതകാലത്തെയും സംസ്കാരത്തെയും കുറിച്ച് ജെമ പങ്കുവെച്ച ഈ ചിന്തകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









