വാഷിങ്ടൺ : അമേരിക്കയിൽ ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്തുന്ന ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഉത്തരവിനു മേൽ ഫെഡറൽ കോടതി സ്റ്റേ ഏർപ്പെടുത്തി. ജൂണിൽ സുപ്രീം കോടതി തള്ളിക്കളഞ്ഞ മുൻ ഉത്തരവിന് പകരമായി ട്രംപ് കൊണ്ടുവന്ന പുതിയ എക്സിക്യൂട്ടീവ് ഉത്തരവാണ് മേരിലാൻഡ് ഗ്രീൻബെൽറ്റിലെ യു.എസ് ജില്ലാ ജഡ്ജി ഡെബോറ ബോർഡ്മാൻ തടഞ്ഞത്. ക്ലാസ് ആക്ഷൻ ഹർജിയിൽ ഉൾപ്പെടുന്ന കുട്ടികൾ ജനനത്താൽ തന്നെ പൗരന്മാരാണെന്ന് സുപ്രീം കോടതി ഇതിനോടകം വ്യക്തമാക്കിയതാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ട്രംപ് നടപ്പാക്കിയ ആദ്യ ഉത്തരവിനെതിരെ കുടിയേറ്റ അവകാശ സംഘടനകൾ നൽകിയ ഹർജിയിൽ ജഡ്ജി ബോർഡ്മാൻ സ്റ്റേ നൽകിയിരുന്നു. തുടർന്ന്, അമേരിക്കയിൽ കുട്ടികളെ പ്രസവിക്കാനായി മാത്രം വിദേശത്തുനിന്ന് സ്ത്രീകൾ എത്തുന്ന ‘ബർത്ത് ടൂറിസം’ തടയുക ലക്ഷ്യമിട്ട് ട്രംപ് ഓഗസ്റ്റ് ആറിന് പുതിയ ഉത്തരവുകളിൽ ഒപ്പുവെച്ചു. വിദേശ സർക്കാരുകൾക്കായി അമേരിക്കയിൽ ജോലി ചെയ്യുന്നവരുടെയോ, പൗരത്വത്തിനായി തട്ടിപ്പ് നടത്തുന്നവരുടെയോ, ‘ഏലിയൻ എനിമീസ്’ ആയി പ്രഖ്യാപിക്കപ്പെട്ടവരുടെയോ കുട്ടികൾക്ക് പൗരത്വം നിഷേധിക്കുന്നതായിരുന്നു പുതിയ ഉത്തരവ്.
ട്രംപിന്റെ പുതിയ ഉത്തരവ് നടപ്പിലാക്കുന്നത് തടയണമെന്നും കുട്ടികളുടെ പൗരത്വം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഹർജിക്കാർ കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഉത്തരവ് സർട്ടിഫൈഡ് ക്ലാസിന് ബാധകമാകുന്ന വിധത്തിൽ ഭരണഘടനാ വിരുദ്ധമാണെന്ന് ജഡ്ജി ഡെബോറ ബോർഡ്മാൻ വ്യക്തമാക്കി. കുട്ടികൾ ജനനത്താൽ തന്നെ പൗരന്മാരാണെന്ന് സുപ്രീം കോടതി ഇതിനകം വിധിച്ചിട്ടുള്ളതാണെന്നും അവർ ഓർമ്മിപ്പിച്ചു.
യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്, ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ്, സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ തുടങ്ങിയ ഫെഡറൽ ഏജൻസികൾ ഈ കുട്ടികളുടെ പൗരത്വം നിഷേധിക്കുന്നതോ അതിൽ ഇടപെടുന്നതോ കോടതി ഉത്തരവ് കർശനമായി വിലക്കുന്നു. ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ഏജൻസികൾ ഇനിയും പുറത്തിറക്കിയിട്ടില്ലാത്തതിനാൽ കേസ് അപക്വമാണെന്ന ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ വാദം കോടതി തള്ളി. ഹർജിക്കാരായ കുടിയേറ്റ അവകാശ സംഘടനകളായ കാസ (CASA), അസൈലം സീക്കർ അഡ്വൊകേസി പ്രോജക്ട് (ASAP) എന്നിവർ കോടതി വിട സ്വാഗതം ചെയ്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








