ടോറന്റോ: വ്യക്തിയെ മർദിക്കുകയും വീട് തകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി ടോറന്റോ പൊലീസ്. ടോറന്റോ സ്വദേശിയായ ഇവാൻ എസ്പിനോസ റിവേര (35) എന്നയാൾക്കായാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് 1-ന് സെന്റ് ക്ലെയർ അവന്യൂ വെസ്റ്റ്, ലാൻസ്‌ഡൗൺ അവന്യൂ മേഖലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആക്രമണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.
ഇരയായ വ്യക്തിയുടെ വാഹനത്തിന്റെ താക്കോൽ പ്രതി ആദ്യം മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഇയാളെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷമാണ് ഇരയുടെ വീടിന്റെ താക്കോലും തട്ടിയെടുത്ത് പ്രതി വീടുകയറി ആക്രമണം നടത്തുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ വ്യക്തിയുടെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പ്രതിയുടെ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയത്. അനുമതിയില്ലാതെ വാഹനം കൈവശപ്പെടുത്തൽ, മർദനം, ഭീഷണിപ്പെടുത്തൽ, അനാവശ്യമായി അതിക്രമിച്ചുകയറി വസ്തുവകകൾ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
Also Read: അമേരിക്കയെ പൂട്ടി കാനഡ! സെപ്റ്റംബർ 8 മുതൽ വില കൂടുന്ന ഉൽപ്പന്നങ്ങളുടെ പട്ടിക പുറത്ത്
കൂടാതെ മുൻ ജാമ്യവ്യവസ്ഥകളും പ്രൊബേഷൻ ഉത്തരവുകളും മൂന്ന് തവണ ലംഘിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. അഞ്ചടി 10 ഇഞ്ച് ഉയരവും 180 പൗണ്ട് ഭാരവുമുള്ള പ്രതിക്ക് മെലിഞ്ഞ ശരീരപ്രകൃതിയാണെന്ന് പൊലീസ് അറിയിച്ചു. കറുത്ത മുടിയും തവിട്ടുനിറത്തിലുള്ള കണ്ണുകളുമാണ് ഇയാളുടേത്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പൊലീസിനെ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





