മോൺട്രിയാൽ: മോൺട്രിയാലിൽ മസാജ് ചെയ്യാനെത്തിയ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ സംഭവത്തിൽ 36-കാരനായ മസാജ് തെറാപ്പിസ്റ്റ് അറസ്റ്റിൽ. മോൺട്രിയാലിലെ വെസ്റ്റ് ഐലൻഡിൽ പ്രവർത്തിച്ചിരുന്ന ആൽവിൻ നർസിസോ എന്നയാളാണ് പിടിയിലായത്. ഒരു യുവതിയുടെ പരാതിയിൽ ഓഗസ്റ്റ് 12-നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തതെങ്കിലും, അന്വേഷണം പുരോഗമിക്കുമ്പോൾ 200 മുതൽ 300 വരെ സ്ത്രീകൾ ഇയാളുടെ ചതിക്കുഴിയിൽപ്പെട്ടിട്ടുണ്ടാകാമെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരിക്കുന്നത്. സംഭവത്തിനെ തുടർന്ന് മലയാളി സമൂഹത്തിനും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ മെയ് 27, ജൂൺ 22 തീയതികളിൽ ഇയാളുടെ അടുത്ത് മസാജിനായി എത്തിയ യുവതിയാണ് പോലീസിനെ സമീപിച്ചത്. മസാജ് ചെയ്യുന്നതിനിടെ തന്റെ സ്വകാര്യത ലംഘിച്ച് ഇയാൾ മൊബൈലിലോ മറ്റ് ക്യാമറകളിലോ രഹസ്യമായി ദൃശ്യങ്ങൾ പകർത്തി എന്നായിരുന്നു പരാതി. തുടർന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ സത്യമുണ്ടെന്ന് കണ്ടെത്തുകയും ഇയാൾക്കെതിരെ രണ്ടു കേസുകൾ ചുമത്തി ഓഗസ്റ്റ് 12-ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച കേസ് കോടതി പരിഗണിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പ്രോസിക്യൂഷൻ വെളിപ്പെടുത്തിയത്.
ഇയാളുടെ കൈവശമുണ്ടായിരുന്ന ഡിജിറ്റൽ ഉപകരണങ്ങളും തെളിവുകളും പരിശോധിച്ചതിൽ നിന്ന് നൂറുകണക്കിന് മറ്റ് സ്ത്രീകളുടെ ദൃശ്യങ്ങളും ഇയാൾ സമാനരീതിയിൽ പകർത്തിയിട്ടുണ്ടെന്ന സൂചന ലഭിച്ചു. ഇതിനെ തുടർന്ന് കേസിൽ കൂടുതൽ അന്വേഷണത്തിനായി സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.
ALSO READ ; കാനഡയെ ചൊടിപ്പിച്ച് ട്രംപിന്റെ പുതിയ നീക്കം; ഒന്റാരിയോ തടാകം ഇനി ‘ലേക്ക് അമേരിക്ക’
ആൽവിൻ നർസിസോ സമാനമായ ലൈംഗിക അതിക്രമ ആരോപണങ്ങളിൽ മുമ്പും കുടുങ്ങിയിട്ടുള്ള ആളാണ്. 2022 മുതൽ ഒന്റാറിയോയിൽ മസാജ് തെറാപ്പിസ്റ്റായി ജോലി ചെയ്തിരുന്ന ഇയാൾക്കെതിരെ ഒരു ക്ലയന്റ് ലൈംഗിക പീഡന പരാതി നൽകിയിരുന്നു.
തുടർന്ന് അന്വേഷണം നേരിട്ട ഇയാൾ, 2024 ജൂലൈയിൽ ഒന്റാറിയോയിലെ ഔദ്യോഗിക മസാജ് ബോർഡിൽ (CMTO) നിന്ന് രാജി സമർപ്പിക്കുകയും കാനഡയിൽ ഒരിടത്തും ഇനി ഈ ജോലി ചെയ്യില്ലെന്ന് കരാർ എഴുതി നൽകുകയും ചെയ്തതാണ്.
ഒന്റാറിയോയിൽ വിലക്ക് നേരിട്ട ശേഷം ഇയാൾ ക്യുബെകിലേക്ക് താവളം മാറ്റുകയായിരുന്നു. ഒന്റാറിയോയെപ്പോലെ മസാജ് തെറാപ്പിസ്റ്റുകളെ നിയന്ത്രിക്കാനും പരിശോധിക്കാനും കൃത്യമായ സർക്കാർ സംവിധാനങ്ങളോ റെഗുലേറ്ററി ബോഡിയോ ക്യുബെക്കിൽ ഇല്ല എന്ന നിയമപരമായ വിടവാണ് ഇയാൾ മുതലെടുത്തത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ ഈ വരുന്ന വെള്ളിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും. പരിശോധനകൾക്ക് ശേഷം ഇയാൾക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





