വിന്നിപെഗ്: സ്വന്തം വീടിന്റെ കിടപ്പുമുറിയിൽ നിൽക്കവെ അനുവാദമില്ലാതെ നഗ്നചിത്രം പകർത്തി ഫ്ലാറ്റ് റെസിഡന്റ്സ് ബോർഡിന് അയച്ചുകൊടുത്ത സംഭവത്തിൽ കടുത്ത അമർഷവും പ്രതിഷേധവുമായി യുവതി. വിന്നിപെഗ് ബീച്ചിൽ താമസിക്കുന്ന യുവതിയാണ് തനിക്കെതിരെ നടന്ന ഗുരുതരമായ സ്വകാര്യതാ ലംഘനത്തിനെതിരെ രംഗത്തെത്തിയത്.
കുളിക്കാൻ പോകുന്നതിനായി കിടപ്പുമുറിയിലൂടെ നീങ്ങുന്നതിനിടയിലാണ് ജനലിലൂടെ ആരോ ചിത്രം പകർത്തിയത്. ഓഗസ്റ്റ് 19-നാണ് ഈ ചിത്രം ഫ്ലാറ്റിലെ അഞ്ച് ബോർഡ് അംഗങ്ങൾക്കും ഇമെയിൽ വഴി ലഭിക്കുന്നത്. ജനലിലൂടെ പുറത്തേക്ക് അടിക്കുന്ന അമിതമായ വെളിച്ചം ഒഴിവാക്കാനും കർട്ടൻ ഇടാനും ആവശ്യപ്പെടാനാണ് ചിത്രം അയച്ചതെന്നാണ് ഇമെയിലിൽ വ്യക്തമാക്കുന്നത്. എന്നാൽ നേരിട്ട് സംസാരിക്കാതെ നഗ്നചിത്രം ബോർഡ് അംഗങ്ങൾക്ക് അയച്ചുകൊടുത്ത നടപടി തന്നെ മാനസികമായി തകർത്തുവെന്നും സ്വകാര്യതയിൽ കടുത്ത കടന്നുകയറ്റമാണ് ഉണ്ടായതെന്നും യുവതി പറഞ്ഞു.
സംഭവമറിഞ്ഞ കോണ്ടോ ബോർഡ് പ്രസിഡന്റ് മുറെ മക്കെല്ലാർ കടുത്ത രോഷം പ്രകടിപ്പിക്കുകയും ഉടൻ തന്നെ യുവതിയെ വിവരമറിയിക്കുകയും ചെയ്തു. ചിത്രം പകർത്തുവാൻ ഡ്രോൺ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് യുവതി സംശയിക്കുന്നത്. തുടർന്ന് ഇവർ പോലീസിൽ (RCMP) പരാതി നൽകി.
അന്വേഷണത്തിന് ശേഷം, ഇത് നിയമപരമായി ‘വൊയറിസം’ (Voyeurism – അനുവാദമില്ലാതെ രഹസ്യമായി ലൈംഗിക ചുവയോടെ ചിത്രങ്ങൾ പകർത്തൽ) എന്ന കുറ്റകൃത്യത്തിന്റെ പരിധിയിൽ പൂർണ്ണമായും വരാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കി. എങ്കിലും ചിത്രം അയച്ച വ്യക്തിയെ കണ്ടെത്തി പോലീസ് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





