ഓട്ടവ: ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ഉലച്ചിലിലേക്ക് തള്ളിയിട്ട ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ നിർണായക വഴിത്തിരിവാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ താനും തന്റെ സംഘവുമാണെന്ന് അവകാശപ്പെടുന്ന ഗാങ്സ്റ്റർ ഗോൾഡി ബ്രാറിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ കേസിന്റെ ഗതി തന്നെ മാറിമറിയുകയാണ്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ വിഘടനവാദി നേതാവ് പരംജിത് സിംഗ് പമ്മയുമായി ബ്രാർ സംസാരിക്കുന്നതാണ് ഈ ഓഡിയോ സന്ദേശം.
കൗമാരക്കാരായ 16-17 വയസ്സുള്ള ചെറുപ്പക്കാരെ മയക്കുമരുന്ന് വിൽപ്പനയ്ക്കായി ഉപയോഗിക്കുകയും അവരെ ഭീഷണിപ്പെടുത്തി ഇൻഫോർമർമാരാക്കുകയും ചെയ്യുന്നവർക്ക് നിജ്ജർ പിന്തുണ നൽകിയിരുന്നുവെന്നും, സ്വന്തം ആവശ്യങ്ങൾക്കായി നിജ്ജർ ഇത്തരക്കാരെ പ്രയോജനപ്പെടുത്തിയെന്നും ബ്രാർ ആരോപിക്കുന്നു. ചെയ്ത തെറ്റുകൾക്ക് എല്ലാവരും അനുഭവിക്കേണ്ടിവരുമെന്ന് പറഞ്ഞുകൊണ്ടാണ് ബ്രാർ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ശബ്ദരേഖയുടെ നിജസ്ഥിതി പൂർണ്ണമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, ആഗോളതലത്തിൽ ഇത് വലിയ ചർച്ചയായിരിക്കുകയാണ്.
2023 ജൂൺ 18-ന് ബ്രിട്ടീഷ് കൊളംബിയയിലെ സറിയിലുള്ള ഗുരുനാനാക്ക് സിഖ് ഗുരുദ്വാരയ്ക്ക് സമീപത്ത് വെച്ചാണ് നിജ്ജർ കൊല്ലപ്പെടുന്നത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോ, ഈ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന് പരസ്യമായി ആരോപിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. എന്നാൽ ഈ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞിരുന്നു. തുടർന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിൽ ഇന്ത്യൻ ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതിനുപുറമേ, യു.എസ് ഫെഡറൽ കോടതി പുറത്തുവിട്ട കുറ്റപത്രത്തിൽ ജയിലിൽ കഴിയുന്ന ഗ്യാങ്സ്റ്റർ ലോറൻസ് ബിഷ്ണോയിയും ഗോൾഡി ബ്രാറുമാണ് നിജ്ജറിനെ വധിക്കാൻ പദ്ധതിയിട്ടതെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
പഞ്ചാബിലെ ഫരീദ്കോട്ട് സ്വദേശിയായ സതീന്ദർജീത് സിംഗ് എന്ന ഗോൾഡി ബ്രാർ ലളിത് ലഷ്കർ ഗ്രൂപ്പുകളുമായും ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ്. 2022 മേയിൽ പഞ്ചാബിൽ പ്രശസ്ത ഗായകൻ സിദ്ധു മൂസെവാല കൊല്ലപ്പെട്ട സംഭവത്തിലും പ്രധാന പ്രതിയായ ഇയാൾ നിലവിൽ ബാബർ ഖൽസ ഇന്റർനാഷണൽ എന്ന സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഇതിനോടകം റെഡ് കോർണർ നോട്ടീസും നോൺ-ബെയ്ലബിൾ വാറന്റും നേരിടുന്ന ബ്രാറിനെ യു.എ.പി.എ പ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വാർത്ത പുറത്തുവരുന്നതിന് മുൻപുള്ള മാസങ്ങളിൽ, ബ്രാറിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് എഫ്.ബി.ഐ 50,000 ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ALSO READ: യു.എസ് താരിഫ് ഭീഷണി: കാനഡയിൽ 87,000 തൊഴിലവസരങ്ങൾ കുറഞ്ഞേക്കും; ഈ പ്രവിശ്യകൾക്ക് തിരിച്ചടി
ഗുരുദ്വാര പ്രസിഡന്റ് കൂടിയായിരുന്ന 46-കാരൻ നിജ്ജറിനെ ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ‘ഒളിച്ചോടിയ ഭീകരൻ’ എന്നായിരുന്നു മുദ്ര കുത്തിയിരുന്നത്. പഞ്ചാബിലെ ഒരു ഹിന്ദു പുരോഹിതന്റെ കൊലപാതകം ആസൂത്രണം ചെയ്ത കേസിലും പ്രതിയായിരുന്നു നിജ്ജർ. നിജ്ജറിന്റെ കൊലപാതകത്തിന്റെ 90 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ ഗുരുദ്വാരയിലെ സുരക്ഷാ ക്യാമറ വ്യക്തമായി പതിഞ്ഞിരുന്നു. ഗുരുദ്വാരയുടെ പാർക്കിംഗ് ഏരിയയിൽ നിന്നും തന്റെ ട്രക്ക് പുറത്തേക്ക് എടുക്കുമ്പോൾ ഒരു വെള്ള സെഡാൻ അങ്ങോട്ടേക്ക് കുതിച്ചെത്തുകയും, നിജ്ജറിന്റെ ട്രക്കിന് തടസ്സമായി ബ്രേക്ക് ചെയ്ത് നിർത്തുകയുമായിരുന്നു. തുടർന്ന് വാഹനത്തിൽ നിന്നിറങ്ങിയ രണ്ടുപേർ ഡ്രൈവിംഗ് സീറ്റിനു നേരെ തുരുതുരാ വെടിയുതിർത്തു. 50 ബുള്ളറ്റുകൾ പായിച്ചതിൽ 34 എണ്ണമാണ് നിജ്ജറിന്റെ ശരീരത്തിൽ തുളച്ചുകയറിയത്. വെടിശബ്ദം കേട്ട് ഓടിയെത്തിയ ഗുരുദ്വാരയിലെ സന്നദ്ധപ്രവർത്തകൻ ഭുപീന്ദർജിത്ത് സിംഗ് ട്രക്കിന്റെ ഡോർ തുറന്ന് നോക്കുമ്പോഴേക്കും നിജ്ജർ മരിച്ചിരുന്നു.
സംഭവസ്ഥലത്തുനിന്നും രണ്ടുപേർ തലയും മുഖവും മറച്ച് ഓടിപ്പോകുന്നത് കണ്ടതായി മറ്റൊരു കമ്മിറ്റിയംഗമായ മൽകിത് സിംഗ് വെളിപ്പെടുത്തിയിരുന്നു. സിഖ് വേഷവിധാനമുള്ള അക്രമികളിൽ ഒരാൾ അഞ്ചടിയോളം പൊക്കമുള്ള ഉറച്ച ശരീരപ്രകൃതിയുള്ളയാളും രണ്ടാമൻ അതിലും പൊക്കം കൂടിയ മെലിഞ്ഞ ശരീരമുള്ളയാളുമായിരുന്നു എന്നായിരുന്നു മൊഴി. ഇരുവരും കൗഗർ ക്രീക്ക് പാർക്കിന് സമീപം പാർക്ക് ചെയ്തിരുന്ന 2008 മോഡൽ സിൽവർ ടൊയോട്ട കാമ്രി കാറിലേക്ക് ഓടിക്കയറുകയും, കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേർക്കൊപ്പം കടന്നുകളയുകയുമായിരുന്നു. തങ്ങളെ പിന്തുടരാൻ ശ്രമിച്ച മൽകിതിന് നേരെ തോക്കുചൂണ്ടിയ ശേഷമാണ് അഞ്ചംഗ സംഘം അവിടെനിന്ന് രക്ഷപ്പെട്ടത്. ഇതിന് ശേഷം ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം വഷളാവുകയും ഇരുരാജ്യങ്ങളും തുറന്നപോരിലേക്ക് പോകുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ശബ്ദരേഖ ഈ കൊലപാതക കേസിൽ മുൻപ് നിലനിന്നിരുന്ന വാദങ്ങളെയെല്ലാം തിരുത്തിയെഴുതുന്ന നിർണായക തെളിവായി മാറിയിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





