ടൊറന്റോ: മൂന്ന് പതിറ്റാണ്ടോളമായി കാനഡയിൽ താമസിക്കുന്ന 58-കാരനായ റോമാൻ സ്ലെപ്സിക്, സ്വന്തം രാജ്യത്തേക്ക് ഏഴ് തവണ യാത്ര ചെയ്തതിനെത്തുടർന്ന് സ്ഥിരതാമസ (PR) പദവി റദ്ദാക്കപ്പെട്ട് ഇപ്പോൾ കാനഡയിൽ നിന്ന് നാടുകടത്തൽ ഭീഷണി നേരിടുകയാണ്. 1997-ൽ ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള അഭയാർത്ഥിയായി ടൊറന്റോയിലെത്തിയ സ്ലെപ്സിക്, തനിക്കും മക്കൾക്കും മെച്ചപ്പെട്ട ജീവിതം നൽകിയ രാജ്യത്തോട് തനിക്ക് യാതൊരു പരാതിയുമില്ലെന്നും നന്ദി മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചെക്ക് റിപ്പബ്ലിക്കിൽ റോമാ വിഭാഗക്കാർ നേരിട്ട വംശീയ അതിക്രമങ്ങളെത്തുടർന്നാണ് സ്ലെപ്സിക് കാനഡയിലേക്ക് അഭയം തേടിയെത്തുന്നത്.
ടൊറന്റോയിലെ അഭയകേന്ദ്രത്തിൽ ജീവിതം ആരംഭിച്ച അദ്ദേഹം മണിക്കൂറിന് 4 ഡോളർ നിരക്കിൽ ശുചീകരണ ജോലി ചെയ്താണ് കാനഡയിൽ തൻ്റെ ജീവിതം പടുത്തുയർത്തിയത്. ജോലി ചെയ്യുന്നതിനിടയിൽ സംസാര ഭാഷയായ ഇംഗ്ലീഷ് വശമാക്കിയെങ്കിലും പൗരത്വ പരീക്ഷ പാസാകാത്തതിനാൽ കനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. 55 വയസ്സ് പൂർത്തിയാകുമ്പോൾ ലഭിക്കുന്ന പരീക്ഷാ ഇളവ് ഉപയോഗിച്ച് പൗരത്വം നേടാൻ ഇരിക്കെയാണ് അദ്ദേഹത്തിന് നിയമക്കുരുക്ക് നേരിടേണ്ടി വന്നത്.
ALSO READ ; കാറിൽ രഹസ്യ ട്രാക്കർ സ്ഥാപിച്ച് മോഷണം; കാനഡയിൽ വാഹന ഉടമകൾക്ക് മുന്നറിയിപ്പ്, 25കാരൻ അറസ്റ്റിൽ
രോഗിയായ സഹോദരനെ പരിചരിക്കാനും പിന്നീട് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനുമായി ഏഴ് തവണ സ്ലെപ്സിക് സ്വന്തം രാജ്യത്തേക്ക് മടങ്ങിയിരുന്നു. എന്നാൽ 2012-ൽ കാനഡ നിലവിൽ വരുത്തിയ ഇമിഗ്രേഷൻ നിയമപ്രകാരം, സ്വന്തം മാതൃരാജ്യത്തേക്ക് വീണ്ടും യാത്ര ചെയ്യുന്നത് ആ വ്യക്തിക്ക് ഇനി കുടിയേറ്റ സംരക്ഷണം ആവശ്യമില്ലെന്നതിന്റെ തെളിവായി കണക്കാക്കപ്പെടുകയും, ഇതിന്റെ അടിസ്ഥാനത്തിൽ അധികൃതർ അദ്ദേഹത്തിന്റെ പി.ആർ പദവി റദ്ദാക്കുകയുമായിരുന്നു. നിലവിൽ 27 വർഷത്തെ കാനഡയിലെ ജീവിതത്തിന് ശേഷം നാടുകടത്തൽ ഭീഷണിയിലായതോടെ, തനിക്ക് ഭരണഘടനാപരമായ അവകാശ സംരക്ഷണം നിലവിൽ വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




