ഓന്റാറിയോ: പകൽ സമയങ്ങളിൽ കടിക്കുന്ന ആക്രമണകാരികളായ അത്യപൂർവ ഇനത്തിൽപ്പെട്ട ‘ടൈഗർ’ കൊതുകിന്റെ സാന്നിധ്യം നയാഗ്ര മേഖലയിൽ കണ്ടെത്തി. നയാഗ്ര റീജിയണൽ പബ്ലിക് ഹെൽത്താണ് ചൊവ്വാഴ്ച ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ‘Aedes albopictus’ എന്ന് ശാസ്ത്രീയനാമമുള്ള ഏഷ്യൻ ടൈഗർ കൊതുകിനെ ഒന്റാറിയോയിലെ ലിങ്കണിൽ നിന്നാണ് പിടികൂടിയത്.
സാമ്പിൾ പരിശോധനയിൽ കൊതുകിൽ വൈറസുകളുടെ സാന്നിധ്യമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ വെസ്റ്റ് നൈൽ, ഡെങ്കിപ്പനി, ചിക്ൻഗുനിയ, സിക തുടങ്ങിയ മാരക വൈറസുകളെ പടർത്താൻ ശേഷിയുള്ള ഇനമാണിതെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ സമൂഹത്തിൽ വൈറസ് വ്യാപന ഭീഷണിയില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടു.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ഇത്തരം കൊതുകുകളെ കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി ഒന്റാറിയോയിലെ വിൻഡ്സറിലും കണ്ടെത്തിയിട്ടുണ്ട്. സാധാരണ കൊതുകുകളിൽ നിന്ന് വ്യത്യസ്തമായി പകൽ സമയങ്ങളിൽ അത്യധികം അഗ്രസീവായി മനുഷ്യരെ കടിക്കുന്നവയാണ് ഏഷ്യൻ ടൈഗർ കൊതുകുകളെന്ന് അസോസിയേറ്റ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. ഹമീദ മേഘാനി വ്യക്തമാക്കി.
നിലവിൽ രോഗവ്യാപന സാധ്യത കുറവാണെങ്കിലും നിരീക്ഷണ സംവിധാനത്തിലൂടെ ഇത്തരം പുതിയ ജീവിവർഗങ്ങളെ കണ്ടെത്തുമ്പോൾ ജനങ്ങളെ വിവരമറിയിക്കേണ്ടത് പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമാണെന്നും ഡോ. ഹമീദ കൂട്ടിചേർത്തു. പുറത്തിറങ്ങുന്ന സമയങ്ങളിൽ ജാഗ്രത പാലിക്കണമെന്നും ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നും അധികൃതർ നിർദേശിച്ചു.
കൊതുകുപെരുകുന്നത് തടയാൻ വീട്ടുപറമ്പുകളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയണമെന്നും ഡ്രെയിനേജുകളും പാത്തികളും കൃത്യമായി വൃത്തിയാക്കണമെന്നും നിർദേശമുണ്ട്. വീടുകളുടെ വാതിലുകളിലും ജനലുകളിലും വലകൾ സുരക്ഷിതമായി ഉറപ്പിക്കണം. DEET അല്ലെങ്കിൽ Icaridin അടങ്ങിയ കൊതുകുനിവാരിണികൾ ഉപയോഗിക്കാനും ഇളം നിറത്തിലുള്ള നീളൻ വസ്ത്രങ്ങൾ ധരിക്കാനും ആരോഗ്യവിഭാഗം നിർദേശിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




