ഒന്റാറിയോ: നയാഗ്ര മേഖലയിൽ അടുത്തിടെ കനത്ത വെള്ളപ്പൊക്കവും നാശനഷ്ടവുമുണ്ടാകാൻ കാരണമായത് അപൂർവ്വ കാലാവസ്ഥാ പ്രതിഭാസമെന്ന് വിദഗ്ധർ. ചുരുങ്ങിയ ദിവസങ്ങൾക്കിടയിൽ മൂന്നിലധികം കൊടുങ്കാറ്റുകളും പേമാരിയും ഒരേ പ്രദേശത്തുതന്നെ ഉണ്ടായതാണ് ദുരന്തത്തിന് കാരണമായത്. നയാഗ്രയിലെ സെന്റ് കാതറൈൻസ്, ലിങ്കൺ, നയാഗ്ര-ഓൺ-ദി-ലേക് തുടങ്ങിയ പ്രദേശങ്ങളിൽ ആയിരക്കണക്കിന് വീടുകളിലെ ബേസ്‌മെന്റുകളിലാണ് വെള്ളം കയറിയത്.
മഴമേഘങ്ങൾ ഒരേ സ്ഥലത്തുതന്നെ തുടർച്ചയായി ആവർത്തിച്ചു പെയ്യുന്ന പ്രതിഭാസമാണ് ഇവിടെ ഉണ്ടായത്. കാലാവസ്ഥാ വിദഗ്ദ്ധനായ ജെഫ് കൗൾസൺ ഇതിനെ ‘ട്രെയിനിംഗ് എക്കോസ്’ എന്നാണ് വിശേഷിപ്പിച്ചത്. സാധാരണയായി ഒരു മാസം മുഴുവൻ ലഭിക്കേണ്ട മഴയുടെ അളവാണ് ഏതാനും മണിക്കൂറുകൾ കൊണ്ട് പ്രദേശത്ത് പെയ്തിറങ്ങിയത്. ജൂലൈ 21, ജൂലൈ 27-28, ഓഗസ്റ്റ് 2 തീയതികളിലാണ് പ്രധാനമായും കാലാവസ്ഥാ വ്യതിയാനം ഉണ്ടായത്. പോർട്ട് വെല്ലർ പോലുള്ള പ്രദേശങ്ങളിൽ 130 മില്ലീമീറ്ററിലധികം മഴയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ രേഖപ്പെടുത്തിയത്.
അന്തരീക്ഷത്തിലെ ഉയർന്ന ആർദ്രതയും കാറ്റിന്റെ ശക്തമായ ഗതിയും ഒന്നിച്ചുചേർന്നതാണ് കൊടുങ്കാറ്റിന്റെ തീവ്രത വർധിപ്പിച്ചത്. കക്കൂസ് മാലിന്യവും മഴവെള്ളവും ഒന്നിച്ച് ഒഴുക്കിവിടുന്ന പഴയ ഡ്രെയിനേജ് സംവിധാനമായതിനാലാണ് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വെള്ളം വീടുകളിലേക്ക് തിരിച്ചൊഴുകിയതെന്ന് സെന്റ് കാതറൈൻസ് മേയർ മാറ്റ് സിസ്കോ വ്യക്തമാക്കി. സാധാരണയായി നൂറു വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കാൻ സാധ്യതയുള്ള ഇത്തരം പ്രളയങ്ങൾ അടിക്കടി ഉണ്ടാകുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. പസഫിക് സമുദ്രത്തിലെ ‘എൽ നിനോ’ പ്രതിഭാസവും കനത്ത മഴയ്ക്ക് കാരണമായിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





