ഒട്ടാവ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ 50 ശതമാനം തീരുവ കാനഡയിലെ പ്രവിശ്യകളെ വ്യത്യസ്ത രീതിയിൽ ബാധിച്ചേക്കുമെന്ന് വിദഗ്ധർ. ഇതോടെ പ്രവിശ്യകൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ മുതലെടുത്ത് കാനഡയ്‌ക്കെതിരെ ‘വിഭജിച്ച് ഭരിക്കുക’ എന്ന തന്ത്രം അമേരിക്ക സ്വീകരിക്കാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ഓഗസ്റ്റ് 19 മുതൽ പുതിയ തീരുവ പ്രാബല്യത്തിൽ വരും. CUSMA പ്രകാരം നേരത്തെ തീരുവയിൽ നിന്ന് ഒഴിവാക്കിയിരുന്ന ചില കാനഡീസ് ഉൽപ്പന്നങ്ങൾക്കും ഇത്തവണ ഇളവ് ലഭിക്കില്ല.
യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ സാമ്പത്തിക വിദഗ്ധൻ ട്രെവർ ടോംബെയുടെ വിലയിരുത്തലിൽ പുതിയ അമേരിക്കൻ തീരുവയുടെ ഏറ്റവും വലിയ ആഘാതം നേരിടുക ബ്രിട്ടീഷ് കൊളംബിയയായിരിക്കും. ബി.സി.യുടെ യുഎസ് കയറ്റുമതിയുടെ 13.7 ശതമാനം തീരുവയുടെ പരിധിയിൽ വരും. ക്യൂബെക്കിൽ 10.8 ശതമാനവും ഒന്റാറിയോയിൽ 9 ശതമാനവുമാണ് ബാധിക്കുക. അതേസമയം, ആൽബർട്ടയുടെയും സസ്‌കാച്ചെവന്റെയും കയറ്റുമതിയിൽ ഏകദേശം ഒരു ശതമാനം മാത്രമാണ് ബാധിക്കപ്പെടുക. ഊർജം, പൊട്ടാഷ് തുടങ്ങിയ പ്രധാന ഉൽപ്പന്നങ്ങൾക്ക് തീരുവ ഒഴിവാക്കിയതാണ് ഇതിന് പ്രധാന കാരണം.
വ്യാപാര നിലപാടിനെ ദുർബലപ്പെടുത്താം
കാനഡ വെസ്റ്റ് ഫൗണ്ടേഷന്റെ വിലയിരുത്തലിൽ, പ്രവിശ്യകളെ വ്യത്യസ്തമായി ബാധിക്കുന്ന തീരുവകൾ കാനഡയുടെ ഏകീകൃത വ്യാപാര നിലപാടിനെ ദുർബലപ്പെടുത്താം. ബ്രിട്ടീഷ് കൊളംബിയയിലെ വനവ്യവസായ മേഖല, മരം, പേപ്പർ, വൈദ്യുത ഘടകങ്ങൾ തുടങ്ങിയ മേഖലകൾക്ക് വലിയ തിരിച്ചടി നേരിടാൻ സാധ്യതയുണ്ട്. അമേരിക്കയുടെ പടിഞ്ഞാറൻ തീരവുമായി വർഷങ്ങളായി ബി.സി. ശക്തമായ വ്യാപാരബന്ധം പുലർത്തുന്നതാണ് നിലവിലെ സാഹചര്യത്തിൽ പ്രവിശ്യയെ കൂടുതൽ ബാധിക്കാനുള്ള പ്രധാന കാരണമെന്ന് രാഷ്ട്രീയശാസ്ത്രജ്ഞൻ സ്റ്റുവർട്ട് പ്രെസ്റ്റ് പറഞ്ഞു.
ആൽബർട്ടയും സസ്‌കാച്ചെവനും താരതമ്യേന സംരക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ, അമേരിക്കൻ മദ്യ ഉൽപ്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് ഈ പ്രവിശ്യകൾ സ്വീകരിക്കുന്ന നയങ്ങളും ശ്രദ്ധേയമാണ്. ഇരുപ്രവിശ്യകളിലെയും പ്രീമിയർമാർ ഊർജ കയറ്റുമതിയെ അമേരിക്കയ്‌ക്കെതിരായ സമ്മർദോപാധിയായി ഉപയോഗിക്കുന്നതിനെ എതിർത്തിട്ടുണ്ട്. കൂടാതെ അമേരിക്കൻ മദ്യ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുകയും ചെയ്തു. ഇതിന് വിപരീതമായി മറ്റ് ചില പ്രവിശ്യകളിൽ തുടരുന്ന മദ്യ നിയന്ത്രണങ്ങൾ അമേരിക്കൻ ഉദ്യോഗസ്ഥരെ പ്രകോപിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
രാഷ്ട്രീയ ഭിന്നതകൾ വർധിപ്പിക്കാം
കാനഡയുടെ പ്രവിശ്യകൾ തമ്മിലുള്ള വ്യാപാരത്തേക്കാൾ അമേരിക്കയുമായുള്ള വ്യാപാരബന്ധമാണ് പലപ്പോഴും ശക്തമെന്ന് പ്രെസ്റ്റ് ചൂണ്ടിക്കാട്ടി. അതിനാൽ ഒരു പ്രവിശ്യയ്ക്ക് മാത്രം പ്രത്യേക വ്യാപാര ഇളവുകൾ ലഭിക്കുന്നത് രാജ്യത്തിനുള്ളിലെ രാഷ്ട്രീയ ഭിന്നതകൾ വർധിപ്പിക്കാം. ആൽബർട്ടയിലെ വേർപിരിയൽ നീക്കത്തെക്കുറിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് നടത്തിയ മുൻ പരാമർശങ്ങളും ഇതിന് ഉദാഹരണമായി പ്രെസ്റ്റ് എടുത്തുപറഞ്ഞു.
ക്യുബെക്കിലും ആശങ്ക രൂക്ഷമാണ്. CUSMA പുനഃപരിശോധനയ്ക്കായി പ്രവിശ്യ നിയോഗിച്ച മുൻ മുതിർന്ന നയതന്ത്രജ്ഞ ലൂയിസ് ബ്ലെയ്‌സ് പുതിയ തീരുവകൾ ചില ചെറുപട്ടണങ്ങളിലെ മുഴുവൻ സമൂഹങ്ങളെയും തന്നെ തകർക്കാൻ സാധ്യതയുള്ളതാണെന്ന് മുന്നറിയിപ്പ് നൽകി. ടെക്സ്റ്റൈൽ, സിമന്റ്, വുഡ് ഫ്ലോറിംഗ്, ഫർണിച്ചർ തുടങ്ങിയ മേഖലകളിലെ അമേരിക്കൻ ഉപഭോക്താക്കളെ ആശ്രയിക്കുന്ന നിരവധി കമ്പനികൾ ഇതിനകം ഓർഡറുകൾ കുറഞ്ഞതിനെ തുടർന്ന് പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ട്. ചില കമ്പനികൾ ഓഗസ്റ്റിൽ തന്നെ ഏതാനും ആഴ്ചകൾ പ്രവർത്തനം നിർത്തിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും ബ്ലെയ്‌സ് പറഞ്ഞു.
ALSO READ ; ട്രംപിന് മുന്നിൽ വഴങ്ങില്ല! അമേരിക്ക സമർപ്പിച്ച പുതിയ നിർദ്ദേശം തള്ളി കാനഡ
കയറ്റുമതിയുടെ മൊത്തം മൂല്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് പുതിയ തീരുവയുടെ നേരിട്ടുള്ള പരിധിയിൽ വരുന്നതെന്ന കണക്കുകൾ സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ പൂർണമായി വ്യക്തമാക്കുന്നില്ലെന്നും ബ്ലെയ്‌സ് അഭിപ്രായപ്പെട്ടു. എണ്ണ, പൊട്ടാഷ് തുടങ്ങിയ വലിയ ചരക്കുകൾ കണക്കിൽ നിന്ന് മാറ്റിനിർത്തിയാൽ, മൂല്യവർധിത നിർമാണ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ തീരുവയുടെ ആഘാതം വളരെ വലുതായിരിക്കുമെന്ന് അവർ പറഞ്ഞു. അമേരിക്കൻ വിപണിയിൽ നിന്ന് മാറി പുതിയ വിപണികൾ കണ്ടെത്താൻ ആവശ്യമായ സമയം ലഭിക്കുന്നതിന് മുമ്പുതന്നെ നിരവധി കമ്പനികൾ അടച്ചുപൂട്ടേണ്ടിവരുമെന്ന ആശങ്കയും ക്യുബെക്ക് സർക്കാർ കേൾക്കുന്നുണ്ടെന്ന് അവർ വ്യക്തമാക്കി.
സമാന ഉൽപ്പന്നങ്ങൾക്ക് തീരുവ
യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ ന്യൂ നോർത്ത് അമേരിക്ക ഇനിഷ്യേറ്റീവിന്റെ തലവൻ കാർലോ ഡേഡും ഓഗസ്റ്റ് 19ലെ തീരുവകളിൽ ‘വിഭജിച്ച് കീഴടക്കുക’ എന്ന തന്ത്രത്തിനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. ചില പ്രത്യേക ഉൽപ്പന്നങ്ങൾക്ക് ഒരു പ്രവിശ്യയിൽ നിന്ന് അമേരിക്കയിലേക്ക് തീരുവയില്ലാതെ പ്രവേശനം അനുവദിക്കുകയും മറ്റൊരു പ്രവിശ്യയിലെ സമാന ഉൽപ്പന്നങ്ങൾക്ക് തീരുവ തുടരുകയും ചെയ്യുന്ന സാഹചര്യം പോലും ഉണ്ടാകാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഇത്തരത്തിലുള്ള ഇളവുകൾ ഓരോ പ്രവിശ്യയിലെയും ജനാഭിപ്രായത്തെ സ്വാധീനിച്ച് കാനഡയുടെ ഏകീകൃത നിലപാടിനെ ദുർബലപ്പെടുത്താൻ ഉപയോഗിക്കപ്പെടാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഒന്റാറിയോയിലെ വാഹന വ്യവസായം ഉൾപ്പെടെയുള്ള ചില മേഖലകളിൽ ഇതിനകം തന്നെ അമേരിക്കൻ നയങ്ങളുടെ ആഘാതം പ്രവിശ്യാതലത്തിൽ വ്യത്യസ്തമായി അനുഭവപ്പെട്ടിട്ടുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പുതിയ സാഹചര്യത്തിൽ കാനഡയ്ക്ക് അമേരിക്കൻ വിപണിയെ പൂർണമായി ഒഴിവാക്കാൻ കഴിയില്ലെങ്കിലും, മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തി ആശ്രിതത്വം കുറയ്ക്കുകയാണ് ദീർഘകാല പരിഹാരമെന്ന് പ്രെസ്റ്റ് പറഞ്ഞു. ശക്തമായ വ്യാപാര ബന്ധങ്ങൾ ചൈനയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കാൻ തായ്‌വാൻ സെമികണ്ടക്ടർ വ്യവസായത്തെ ഉപയോഗിച്ചതിനെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
എന്നാൽ അമേരിക്കയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആഭ്യന്തര രാഷ്ട്രീയ ഭിന്നതകൾ കാനഡയിലും ശക്തമാകാനുള്ള സാധ്യതയുണ്ടെന്നും പ്രെസ്റ്റ് മുന്നറിയിപ്പ് നൽകി. അമേരിക്കയിൽ നിന്ന് അകലം പാലിക്കണമെന്ന നിലപാടും യുഎസുമായി കൂടുതൽ ശക്തമായ ബന്ധം വേണമെന്ന അഭിപ്രായവും തമ്മിലുള്ള രാഷ്ട്രീയ വിഭജനം ഭാവിയിൽ കൂടുതൽ രൂക്ഷമാകാം. അതിനാൽ പുതിയ തീരുവകൾ സാമ്പത്തിക പ്രശ്നം മാത്രമല്ല, കാനഡയുടെ ഫെഡറൽ-പ്രവിശ്യാ ബന്ധങ്ങളെയും രാജ്യത്തിന്റെ രാഷ്ട്രീയ ഐക്യത്തെയും പരീക്ഷിക്കുന്ന വിഷയമായി മാറിയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





