വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വ്യാപാര താരിഫ് പ്രാബല്യത്തിൽ വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അമേരിക്ക സമർപ്പിച്ച പുതിയ നിർദ്ദേശം കാനഡ തള്ളി. മേഖല തിരിച്ചുള്ള ചില തീരുവകളിൽ ഇളവ് നൽകമെന്ന യുഎസിന്റെ പുതിയ വാഗ്ദാനം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയാണ് കാനഡ നിലപാട് കടുപ്പിച്ചത്. ഓഗസ്റ്റ് 19 മുതൽ നൂറുകണക്കിന് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം അധിക താരിഫ് ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
അവസാന നിമിഷത്തിൽ സമവായത്തിലെത്താൻ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ വാഷിങ്ണിൽ തുടർച്ചയായി ചർച്ചകൾ നടത്തിവരികയാണ്. കാനഡയിലെ പ്രധാന ധാതുക്കൾക്ക് മുൻഗണനാടിസ്ഥാനത്തിൽ പ്രവേശനം നൽകുന്നതിനൊപ്പം ഊർജ്ജ, സുരക്ഷാ മേഖലകളിലെ സഹകരണവുമാണ് അമേരിക്ക പ്രധാനമായും ആവശ്യപ്പെടുന്നത്. ഇതിന് പകരമായി സ്റ്റീൽ, അലുമിനിയം, തടി, വാഹനങ്ങൾ എന്നിവയ്ക്ക് നിലവിലുള്ള തീരുവകളിൽ പരമാവധി ഇളവ് നേടാനാണ് കാനഡയുടെ ശ്രമം.
കാനഡ-യുഎസ് വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്കും ചീഫ് ട്രേഡ് നെഗോസിയേറ്റർ ജാനിസ് ഷാരെറ്റും യുഎസ് ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രീറുമായി മൂന്നാഴ്ചയ്ക്കുള്ളിൽ മൂന്നാം തവണയാണ് കൂടിക്കാഴ്ച നടത്തുന്നത്. തിങ്കളാഴ്ചയോടെ ട്രംപിന് മുന്നിൽ ഒരു പുതിയ നിർദ്ദേശം അവതരിപ്പിക്കാനാണ് ധാരണയെങ്കിലും ഓഗസ്റ്റ് 19-ലെ താരിഫ് പ്രാബല്യത്തിൽ വന്നാൽ തുടർ ചർച്ചകൾക്ക് പ്രസക്തിയുണ്ടാകില്ലെന്ന് കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെ, ദിവസവും വിവിധ തലങ്ങളിൽ ചർച്ചകൾ തുടരാൻ ഇരുവിഭാഗവും തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ, കാനഡയിലെ സ്റ്റോറുകളിൽ നിന്ന് അമേരിക്കൻ മദ്യം ഒഴിവാക്കിയത് ഉൾപ്പെടെയുള്ള തിരിച്ചടികളിലും വാഹന, ക്ഷീരോത്പന്ന മേഖലകളിലെ വ്യവസ്ഥകളിലും അമേരിക്ക കടുത്ത അമർഷം പ്രകടിപ്പിച്ചിരുന്നു. കാനഡ-യുഎസ്-മെക്സിക്കോ കരാർ 2036-ന് ശേഷത്തേക്ക് നീട്ടില്ലെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയ പശ്ചാത്തലത്തിൽ, ഈ വ്യാപാര കരാർ പുതുക്കുന്ന കാര്യവും ഇപ്പോഴത്തെ ചർച്ചകളുടെ ഭാഗമാണ്.
Canada rejects new proposal submitted by the US, will not bow to Trump
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





