സെന്റ് കാതറൈൻസ് (ഒന്റാരിയോ): കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെയ്ത അതിശക്തമായ മഴയും വ്യാപക വെള്ളപ്പൊക്കവും തുടർന്ന് ഒന്റാരിയോയിലെ സെന്റ് കാതറൈൻസ് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മേയർ മാറ്റ് സിസ്കോയാണ് തിങ്കളാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തിലും ഞായറാഴ്ചയും ഉണ്ടായ ശക്തമായ മഴയിൽ നഗരത്തിൽ ആകെ 140 മില്ലീമീറ്ററിലധികം മഴ ലഭിച്ചതാണ് സ്ഥിതി ഗുരുതരമാക്കിയത്.
മൂന്ന് വ്യത്യസ്ത മഴക്കെടുതികളാണ് നഗരത്തെ തകർത്തതെന്ന് മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജൂലൈ 21-നാണ് ആദ്യ മഴയെത്തിയത്. തുടർന്ന് ജൂലൈ 27-28 തീയതികളിൽ വീണ്ടും കനത്ത മഴ ലഭിച്ചു. അതിന് പിന്നാലെ ചെറിയ ഇടവേളയ്ക്ക് ശേഷം ഞായറാഴ്ച വീണ്ടും ശക്തമായ മഴ പെയ്തതോടെ റോഡുകൾ, മലിനജല-മഴവെള്ള ഒഴുക്ക് സംവിധാനങ്ങൾ എന്നിവയുടെ ശേഷി പൂർണമായും തകർന്നിരുന്നു. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നഗരസഭയുടെ കെട്ടിടങ്ങളിലും വെള്ളം കയറി.
സ്വകാര്യ-പൊതു തീരപ്രദേശങ്ങളിൽ മണ്ണിടിച്ചിലും തീരപ്രദേശങ്ങൾ നശിച്ചിരിക്കുന്നത് ഉൾപ്പെടെ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വെള്ളപ്പൊക്കം ആരംഭിച്ചതുമുതൽ നഗരത്തിന്റെ അടിയന്തര പ്രവർത്തന കേന്ദ്രം സജീവമാണ്. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതും അടിയന്തര സഹായങ്ങൾ ഏകോപിപ്പിക്കുന്നതും കൂടുതൽ മഴയ്ക്കുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതുമാണ് പ്രധാന ചുമതല. മഴവെള്ളം ഒഴുകാൻ തടസ്സമായ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതും കാച്ച് ബേസിനുകളും ജലപാതകളും ശുചീകരിക്കുന്നതും പുരോഗമിക്കുകയാണ്.
സെന്റ് കാതറൈൻസിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയുള്ള തോറോൾഡിലെ ബ്രോക്ക് ഗോൾഫ് കോഴ്സിനും വെള്ളപ്പൊക്കം വലിയ തിരിച്ചടിയായി. മഴയെ തുടർന്ന് രണ്ട് ദിവസം കോഴ്സ് അടച്ചിടേണ്ടിവന്നതായി ഉടമ ആൻഡ്രൂ ജൂലി പറഞ്ഞു. കോഴ്സിലൂടെ ഒഴുകുന്ന തോട് കരകവിഞ്ഞതോടെ നിരവധി ഭാഗങ്ങൾ വെള്ളത്തിനടിയിലായി. മണൽക്കുഴികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തകർന്നതിനാൽ അറ്റകുറ്റപ്പണിക്കായി നൂറുകണക്കിന് ഡോളർ ചെലവാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവനക്കാരിൽ ചിലരുടെ വീടുകളിലും വെള്ളം കയറിയതായും, രണ്ട് വിദ്യാർത്ഥികൾ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ പൂപ്പൽ ബാധയെത്തുടർന്ന് താൽക്കാലികമായി ഒഴിഞ്ഞുപോകേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കാനും ഒന്റാരിയോ സർക്കാരിന്റെയും ഫെഡറൽ സർക്കാരിന്റെയും സഹായം വേഗത്തിൽ തേടാനും നഗരത്തിന് കൂടുതൽ അധികാരം ലഭിക്കുമെന്ന് മേയർ സിസ്കോ പറഞ്ഞു.
മഴക്കെടുതിയിൽ സ്വന്തം വീടിന്റെ ബേസ്മെന്റിലും വെള്ളം കയറിയ ദൃശ്യങ്ങൾ പങ്കുവെച്ച് സർക്കാർ സഹായം അഭ്യർഥിച്ചിരുന്ന മേയർ, ഇത്രയും വലിയ അളവിലുള്ള മഴയെ നേരിടാൻ കാനഡയിലെ ഒരു നഗരത്തിന്റെയും അടിസ്ഥാന സൗകര്യങ്ങൾ രൂപകൽപ്പന ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി. അതേസമയം, നയാഗ്ര മേഖലയിലെ ദുരിതബാധിത നഗരങ്ങൾക്ക് ഒന്റാരിയോ സർക്കാർ സഹായം നൽകുന്നതായി പ്രീമിയർ ഡഗ് ഫോർഡ് അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒന്റാരിയോ കോർപ്സ്, സാൽവേഷൻ ആർമി, ടീം റൂബിക്കൺ എന്നിവയെ വിന്യസിച്ചിട്ടുണ്ടെന്നും പ്രവിശ്യാ ഉദ്യോഗസ്ഥർ സെന്റ് കാതറൈൻസിൽ നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും ഉന്നത സർക്കാർ തലങ്ങളിൽ നിന്ന് ആവശ്യമായ സഹായം ലഭിക്കുന്നില്ലെന്ന ആശങ്കയാണ് ചില പ്രാദേശിക വ്യാപാരികളും ദുരിതബാധിതരും പങ്കുവയ്ക്കുന്നത്. കഴിഞ്ഞ മൂന്ന് മഴക്കെടുതികളിലായി നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഏകദേശം 400 മില്ലീമീറ്റർ വരെ മഴ ലഭിച്ചതായും, ആദ്യ രണ്ട് മഴയ്ക്ക് പിന്നാലെ മണ്ണ് പൂർണമായും നനഞ്ഞതിനാൽ പിന്നീട് പെയ്ത മഴ മുഴുവൻ വെള്ളപ്പൊക്കത്തിലേക്ക് നയിച്ചതായും മേയർ വിശദീകരിച്ചു. വെള്ളപ്പൊക്കത്തിന് കാരണം അടിസ്ഥാനസൗകര്യങ്ങളിലെ തകരാറല്ല, മറിച്ച് നഗരത്തിന്റെ ശേഷിക്കപ്പുറം ലഭിച്ച അസാധാരണ മഴയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Three rain-related disasters in a week; roads and houses submerged; the city finally declares a state of emergency.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





