ഹാലിഫാക്സ്: നോവാ സ്‌കോഷ്യയിൽ അധ്യയന വർഷത്തെ അവസാന സ്കൂൾദിനം വെറും രണ്ട് മണിക്കൂർ മാത്രമായി ചുരുക്കിയതിനെതിരെ രക്ഷിതാക്കൾ രംഗത്ത്. തിങ്കളാഴ്ചത്തെ അവധിക്കും ബുധനാഴ്ചത്തെ ദേശീയ അവധിക്കുമിടയിൽ ചൊവ്വാഴ്ച വരുന്ന ഈ രണ്ട് മണിക്കൂർ ക്ലാസ്സ് കൊണ്ട് കുട്ടികൾക്കോ കുടുംബങ്ങൾക്കോ യാതൊരു പ്രയോജനവുമില്ലെന്നാണ് രക്ഷിതാക്കളുടെ പ്രധാന പരാതി. ജോലിക്ക് പോകുന്ന മാതാപിതാക്കൾക്ക് ഈ സമയം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇതുകാരണം, പല കുടുംബങ്ങളും കുട്ടികളെ അവസാന ദിവസം സ്കൂളിൽ അയക്കാതെ വെള്ളിയാഴ്ച തന്നെ വേനലവധി ആഘോഷിക്കാൻ തുടങ്ങി കഴിഞ്ഞു.
കുട്ടികളെ സ്കൂളിൽ കൊണ്ടുവിട്ട് തിരികെ വീട്ടിലെത്തുമ്പോഴേക്കും അവരെ തിരിച്ചുവിളിക്കാൻ സമയമാകുമെന്നാണ് മാതാപിതാക്കൾ പറയുന്നത്. അവസാന ദിവസം സ്കൂളിൽ വരാത്ത കുട്ടികൾക്ക് പ്രത്യേക ശിക്ഷയോ പഠനനഷ്ടമോ ഉണ്ടാകില്ലെന്ന് അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക പഠനമൊന്നുമില്ലാതെ, വെറും രണ്ട് മണിക്കൂർ കളിക്കാൻ വേണ്ടി മാത്രം കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതിൽ അർത്ഥമില്ലെന്നാണ് ഭൂരിഭാഗം മാതാപിതാക്കളുടെയും അഭിപ്രായം. എന്നാൽ, വർഷത്തിൽ ഇത്ര ദിവസത്തെ ക്ലാസ്സ് വേണമെന്ന ഔദ്യോഗിക നിയമത്തിന്റെ ഭാഗമായാണ് ഈ ദിവസമെന്ന് നോവാ സ്‌കോഷ്യ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
വേനലവധിക്ക് പിരിയുന്നതിന് മുൻപ് കുട്ടികൾക്ക് അവരുടെ കൂട്ടുകാരോടും അധ്യാപകരോടും യാത്ര പറയാനും, സ്കൂളിലെ പുസ്തകങ്ങളും മറ്റും തിരിച്ചു നൽകാനുമാണ് ഈ സമയം ഉപയോഗിക്കുന്നതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു. നിലവിൽ പ്രോഗ്രസ്സ് കാർഡുകൾ ഓൺലൈൻ വഴിയാണ് നൽകുന്നതെങ്കിലും, വർഷാവസാന ചടങ്ങുകൾ ഭംഗിയായി തീർക്കാൻ ഈ ചുരുങ്ങിയ സമയം ആവശ്യമാണെന്നാണ് അധികൃതരുടെ വിശദീകരണം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'What's the point of these two-hour classes?' Parents in Nova Scotia protest school authorities





