തിരുവനന്തപുരം: ഷിഗെല്ല ഭീതിക്ക് പിന്നാലെ തിരുവനന്തപുരത്ത് കുരങ്ങ് പനിയും (എംപോക്സ്) സ്ഥിരീകരിച്ചു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ നാൽപ്പത്തിമൂന്നുകാരനാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ ഈ വർഷം സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. രോഗബാധിതനായ വ്യക്തിയുടെ മറ്റ് വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. നിലവിൽ ഇദ്ദേഹം നിരീക്ഷണത്തിലാണ്.
ഇതിനിടെ സംസ്ഥാനത്ത് പകര്ച്ചവ്യാധികൾ പടരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ന് മാത്രം 19 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് (9), തൃശൂർ (3), തിരുവനന്തപുരം (2), കണ്ണൂർ (2), കൊല്ലം (1), എറണാകുളം (1), മലപ്പുറം (1) എന്നിങ്ങനെയാണ് ഇന്ന് റിപ്പോർട്ട് ചെയ്ത ഷിഗെല്ല കേസുകളുടെ ജില്ല തിരിച്ചുള്ള കണക്ക്. കോഴിക്കോട്, വയനാട്, തൃശൂർ, ആലപ്പുഴ എന്നീ നാല് ജില്ലകളിൽ നിലവിൽ ഷിഗെല്ല ഔട്ബ്രേക്ക് (രോഗവ്യാപനം) പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ 186 പേർക്കാണ് സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചത്. ഇതിൽ 110 കേസുകളും ജൂൺ മാസത്തിലാണ് റിപ്പോർട്ട് ചെയ്തത്.
മറ്റ് പകർച്ചവ്യാധികളും സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഇന്ന് 68 പേർക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തൃശൂർ നാട്ടികയിൽ ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരണപ്പെടുകയും ചെയ്തു. ഇതിന് പുറമെ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മഴക്കാലം ശക്തമായതോടെ രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
After Shigella, monkeypox confirmed in Thiruvananthapuram; Health Department steps up preventive measures










