തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ ഉദ്യോഗാർത്ഥിക്ക് ഉടൻ കൈമാറണമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷനോട് (പിഎസ്‌സി) സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാന ആസൂത്രണ ബോർഡ് പരീക്ഷയുടെ വിവരങ്ങൾ കൈമാറാൻ കമ്മീഷൻ ഉത്തരവിട്ട് ഒരു മാസം പിന്നിട്ടിട്ടും രേഖകൾ നൽകാൻ വൈകിയതിലാണ് കർശന മുന്നറിയിപ്പ്. വിവരം നൽകുന്നതിൽ പിഎസ്‌സിയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര നിരുത്തരവാദപരതയാണെന്നും, ഇനിയും വൈകിയാൽ വിവരാവകാശ നിയമപ്രകാരം കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി വിവരാവകാശ കമ്മീഷൻ പിഎസ്‌സിക്ക് കത്ത് നൽകി.
അതേസമയം, പിഎസ്‌സിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കൂടുതൽ വ്യാപിപ്പിച്ചു. ഇതുവരെ തൊണ്ണൂറിലധികം പരാതികളാണ് എസ്‌ഐടിക്ക് ലഭിച്ചിട്ടുള്ളത്. പ്രാഥമിക പരിശോധനയിൽ പിഎസ്‌സി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടതിനെ തുടർന്ന് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിനോടകം അന്വേഷണ സംഘം നാല് തവണയാണ് തിരുവനന്തപുരത്തെ പിഎസ്‌സി ആസ്ഥാനത്തെത്തി തെളിവെടുപ്പ് നടത്തിയത്.
സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ 54 മാർക്കിന്റെ പത്ത് ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താത്തതിനെക്കുറിച്ച് കെ. ശ്യാംകൃഷ്ണൻ എന്ന ഉദ്യോഗാർത്ഥി നൽകിയ പരാതിയാണ് അന്വേഷണത്തിലേക്ക് വഴിതുറന്നത്. ഒരു ലക്ഷത്തിലധികം രൂപ അടിസ്ഥാന ശമ്പളമുള്ള തസ്തികയിലെ പരീക്ഷാ മൂല്യനിർണ്ണയത്തിലെ അപാകത അന്വേഷിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഉത്തരവിട്ടത്. ഐജി അജിത ബീഗത്തിന് പുറമേ എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി ജി. അജയ് നാഥ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
Examination irregularities: RTI Commission issues ultimatum to PSC to provide documents to candidates immediately
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




