സസ്കാറ്റൂൺ: ഗർഭാവസ്ഥയിലെ സങ്കീർണ്ണതകളെ തുടർന്ന് ചികിത്സ വൈകിയതിനെത്തുടർന്ന് സസ്കാറ്റൂണിൽ ഇരുപത്തിനാലുകാരിയായ ഗർഭിണി മരിച്ച സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത്. സസ്കാറ്റൂണിലുള്ള ഹോസ്പിറ്റലിൽ ഏപ്രിൽ 26-നായിരുന്നു ജാലി വീനി-സതർലാൻഡ് എന്ന യുവതി മരണപ്പെടുന്നത്. ഗർഭകാലത്തുണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദവും അനുബന്ധ സങ്കീർണ്ണതകളുമായ ‘പ്രീ-എക്ലാംപ്സിയ’ (Pre-eclampsia) ആണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ഡോക്ടർമാർ രോഗലക്ഷണങ്ങൾ കൃത്യസമയത്ത് തിരിച്ചറിഞ്ഞിരുന്നെങ്കിൽ തന്റെ മകളുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബവും ഫെഡറേഷൻ ഓഫ് സോവറിൻ ഇൻഡിജിനസ് നേഷൻസും (FSIN) ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
പ്രസവവേദനയാണെന്ന് കരുതിയാണ് ജാലി വീനിയെ കുടുംബം ആശുപത്രിയിൽ എത്തിക്കുന്നത്. എന്നാൽ കഠിനമായ ശരീരവേദനയും ശ്വാസതടസ്സവും നേരിട്ട യുവതി ആശുപത്രിയിൽ വെച്ച് രക്തം തുപ്പിയതായും കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു. തുടർന്ന് സസ്കാറ്റൂൺ ആശുപത്രിയിലെ ഒബ്സർവേഷൻ റൂമിൽ ഏകദേശം 13 മണിക്കൂറോളമാണ് യുവതിക്ക് ലേബർ വാർഡിലേക്ക് മാറാൻ കാത്തിരിക്കേണ്ടി വന്നത്. ഒടുവിൽ ലേബർ വാർഡിലേക്ക് മാറ്റി രണ്ട് മണിക്കൂറിനുള്ളിൽ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. അമ്മയുടെ ജീവൻ നഷ്ടമായെങ്കിലും നവജാതശിശു ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു.
യുവതിയുടെ മരണം പൂർണ്ണമായും ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നുവെന്ന് കുടുംബത്തിന്റെ വക്താവായ ജെയ് കാമറൂൺ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയുടെയും സഹോദരിയുടെയും പങ്കാളിയുടെയും നിരന്തരമായ അഭ്യർത്ഥനകൾ ഉണ്ടായിട്ടും ആരോഗ്യപ്രവർത്തകർ വിഷയത്തിൽ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്നും ചികിത്സ നൽകാൻ വൈകിയെന്നും കുടുംബം ആരോപിക്കുന്നു.
കാനഡയിലെ ആരോഗ്യമേഖലയിൽ ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ട (Indigenous) സ്ത്രീകൾ ഇപ്പോഴും നേരിടുന്ന വിവേചനത്തിന്റെ തുടർച്ചയാണിതെന്നും, ഇവരുടെ രോഗലക്ഷണങ്ങളെ അധികൃതർ പലപ്പോഴും ലഘൂകരിച്ചാണ് കാണുന്നതെന്നും ജെയ് കാമറൂൺ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ഇത്തരം വീഴ്ചകൾ ഒഴിവാക്കാൻ പ്രസവചികിത്സാ നിയമങ്ങളിൽ കർശനമായ മാറ്റം വരുത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ 2024-ൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, കാനഡയിലെ ഗർഭധാരണങ്ങളിൽ മൂന്ന് ശതമാനത്തോളം പേരെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ് പ്രീ-എക്ലാംപ്സിയ. ആഗോളതലത്തിൽ പ്രതിവർഷം അമ്പതിനായിരത്തിലധികം അമ്മമാരുടെ മരണത്തിന് കാരണമാകുന്ന ഇത്തരം രക്താതിസമ്മർദ്ദ രോഗങ്ങൾ അടുത്തകാലത്തായി വർദ്ധിച്ചുവരുന്നതായാണ് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സംഭവത്തിൽ സസ്കാറ്റ്ചെവൻ ഹെൽത്ത് അതോറിറ്റി (SHA) ഔദ്യോഗികമായി ഖേദം പ്രകടിപ്പിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രസവസമയത്തുണ്ടാകുന്ന ഇത്തരം മരണങ്ങളെ ‘ഗുരുതരമായ സംഭവം’ എന്ന നിലയിലാണ് കണക്കാക്കുന്നതെന്നും, നിലവിൽ ആഭ്യന്തര അന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കിയ അധികൃതർ, നിയമപരമായ കാരണങ്ങളാൽ ചികിത്സയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് അറിയിച്ചു.
അടുത്ത മാസത്തെ ബിരുദദാന ചടങ്ങിൽ സോഷ്യൽ വർക്കിൽ സർവകലാശാലാ ബിരുദം ഏറ്റുവാങ്ങാനിരിക്കെയാണ് ജാലിയെ മരണം കവർന്നത്. വരാനിരിക്കുന്ന ചടങ്ങിൽ ജാലിക്ക് പകരം സഹോദരി ഈ ബിരുദം ഏറ്റുവാങ്ങും. തങ്ങൾ ഒരുമിച്ച് കണ്ട സ്വപ്നങ്ങളും ഗോത്രസംസ്കാരത്തിന്റെ മൂല്യങ്ങളും പകർന്നുനൽകി മകളെ വളർത്തുമെന്നും, ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാകരുതെന്നും ജാലിയുടെ പങ്കാളിയായ ബ്ലെയ്ൻ മോറിൻ പറഞ്ഞു
Serious allegations against hospital authorities in the death of a 24-year-old in Saskatoon
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










