വോണിൽ ബുധനാഴ്ച വൈകുന്നേരം ഉണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മാർട്ടിൻ ഗ്രോവ്, ലാംഗ്‌സ്റ്റാഫ് റോഡുകൾക്ക് സമീപമുള്ള കൈസർ ഡ്രൈവിലെ വീടിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. വൈകുന്നേരം 5:30-ന് ശേഷം വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഒന്നിലധികം വെടിയേറ്റ നിലയിൽ രണ്ട് പുരുഷന്മാരെ കണ്ടെത്തുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായി യോർക്ക് റീജിയണൽ പോലീസ് മീഡിയ റിലേഷൻസ് ഓഫീസർ കോൺസ്റ്റബിൾ കെവിൻ നെബ്രിജ സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ടവരുടെ വ്യക്തിവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. മരിച്ചവരിൽ ഒരാൾ വെടിവെപ്പ് നടന്ന വീട്ടിലെ താമസക്കാരനും രണ്ടാമൻ അയൽവാസിയുമാണെന്ന് പോലീസ് വ്യക്തമാക്കി. വെടിവെപ്പിന് പിന്നാലെ നീല നിറത്തിലുള്ള എസ്‌യുവിയിൽ മൂന്ന് പേർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് 12 കിലോമീറ്റർ അകലെ ഹണ്ടിംഗ്ടൺ, കിർബി റോഡുകളുടെ പരിസരത്ത് ഒരു വാഹനം തീപിടിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനത്തിന് വെടിവെപ്പുമായി ബന്ധമുണ്ടോ എന്ന് ഫോറൻസിക് പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് പോലീസ് അറിയിച്ചു.
സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും അതിനാൽ പൊതുജനങ്ങൾക്ക് നിലവിൽ മറ്റ് സുരക്ഷാ ഭീഷണികളില്ലെന്നും പോലീസ് വ്യക്തമാക്കി. വെടിവെപ്പ് നടക്കുമ്പോൾ വീടിനുള്ളിൽ മറ്റ് താമസക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. പട്ടാപ്പകൽ നടന്ന ഈ ഇരട്ടക്കൊലപാതകം നടുക്കുന്നതാണെന്ന് വിശേഷിപ്പിച്ച പോലീസ്, പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും അറിയിച്ചു. സംഭവത്തെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ പോലീസുമായോ ക്രൈം സ്റ്റോപ്പേഴ്സുമായോ ബന്ധപ്പെടണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
Planned attack; Two dead in shooting in Vaughan, search intensifies for perpetrators
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



