റീജിന: കാനറി ഐലൻഡിൽ നങ്കൂരമിട്ടിരിക്കുന്ന വിനോദസഞ്ചാര കപ്പലിൽ ഹന്റാവൈറസ് (Hantavirus) പടരുന്ന പശ്ചാത്തലത്തിൽ സസ്‌കാച്ചവാനിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. പ്രവിശ്യയിൽ രോഗം പടരാനുള്ള സാധ്യത കുറവാണെങ്കിലും ജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ ഡോ. സാഖിബ് ഷഹാബ് അറിയിച്ചു. കപ്പലിൽ കണ്ടെത്തിയ വൈറസ് വകഭേദം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണെങ്കിൽ, കാനഡയിൽ സാധാരണയായി കണ്ടുവരുന്ന വകഭേദം എലികളിൽ നിന്ന് മാത്രമാണ് മനുഷ്യരിലേക്ക് പകരുന്നത്.
ശൈത്യകാലത്ത് അടച്ചിട്ടിരുന്ന ഷെഡുകൾ, കോട്ടേജുകൾ, സ്റ്റോർ റൂമുകൾ എന്നിവ വൃത്തിയാക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇത്തരം സ്ഥലങ്ങൾ വൃത്തിയാക്കുന്നതിന് മുൻപ് അരമണിക്കൂർ നേരമെങ്കിലും വായുസഞ്ചാരത്തിനായി തുറന്നിടണം. പൊടിപടലങ്ങൾ ഉയരുന്ന രീതിയിൽ മുറ്റം അടിച്ചുവാരുന്നതിന് പകരം നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുന്നതാണ് സുരക്ഷിതം. നിലവിൽ ഹന്റാവൈറസിനെതിരെ വാക്സിനുകൾ ലഭ്യമല്ല.
യൂണിവേഴ്സിറ്റി ഓഫ് സസ്‌കാച്ചവാനിലെ വാക്സിൻ ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് ഓർഗനൈസേഷനിൽ (VIDO) ഇതിനായുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് ശാസ്ത്രജ്ഞനായ ഡോ. ബ്രൈസ് വാർണർ പറഞ്ഞു. നിലവിൽ എലികളിലും ഹാംസ്റ്ററുകളിലും വാക്സിൻ പരീക്ഷണങ്ങൾ നടന്നു വരികയാണ്. കപ്പലിൽ രോഗം ബാധിച്ചവരിൽ കാനഡയിലേക്ക് മടങ്ങിയെത്തേണ്ടവർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ അതത് പ്രവിശ്യകളിൽ ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Health Authority says Sask. at low risk of Hantavirus outbreak but residents should practice caution
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




