ഒന്റാറിയോ: കാനഡയിൽ പുതിയ തരം ഹാന്റാ വൈറസ് പടരാനുള്ള സാധ്യത കുറവാണെങ്കിലും ജനങ്ങൾ മുൻകരുതലിന്റെ ഭാഗമായി എലികളിൽ നിന്നും മറ്റ് കരണ്ടുതിന്നുന്ന ജീവികളിൽ നിന്നും അകലം പാലിക്കണമെന്ന് രാജ്യത്തെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. ജോസ് റെയ്മർ നിർദ്ദേശിച്ചു. എംവി ഹോണ്ടിയസ് എന്ന ഡച്ച് വിനോദസഞ്ചാര കപ്പലിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കാനഡ ഈ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ദക്ഷിണ അമേരിക്കയിൽ കണ്ടുവരുന്ന ‘ആൻഡീസ് വൈറസ്’ എന്ന വകഭേദമാണ് കപ്പലിൽ പടർന്നത്. ഇതിനോടകം എട്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ മൂന്ന് മരണം സംഭവിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ കപ്പലുമായി ബന്ധമുള്ള പത്ത് കനേഡിയൻ പൗരന്മാർ നിരീക്ഷണത്തിലാണ്. ഇവരിൽ മൂന്ന് പേർ ഒന്റാറിയോയിലും ക്യൂബെക്കിലുമായി വീടുകളിൽ ഐസൊലേഷനിൽ കഴിയുകയാണ്. എന്നാൽ നിലവിൽ ആർക്കും രോഗലക്ഷണങ്ങൾ പ്രകടമല്ലെന്നും രോഗലക്ഷണങ്ങൾ ഇല്ലാത്തവരിലൂടെ വൈറസ് പടരാൻ സാധ്യതയില്ലെന്നും ഡോ. റെയ്മർ വ്യക്തമാക്കി. എലികളുടെ മൂത്രം, കാഷ്ഠം, ഉമിനീർ എന്നിവ കലർന്ന വായു ശ്വസിക്കുന്നതിലൂടെയാണ് സാധാരണയായി ഈ വൈറസ് മനുഷ്യരിലെത്തുന്നത്. ആൻഡീസ് വൈറസിന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ നേരിയ സാധ്യതയുണ്ടെങ്കിലും ഇതൊരു പകർച്ചവ്യാധിയായി മാറാൻ സാധ്യതയില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.
രോഗബാധ തടയുന്നതിനായി എലികൾ വസിക്കുന്ന ഇടങ്ങൾ കൃത്യമായി അണുവിമുക്തമാക്കണമെന്നും എലികളുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കാനഡയിൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യ മന്ത്രി മർജോറി മിഷേൽ അറിയിച്ചു. വിദേശയാത്ര കഴിഞ്ഞെത്തിയവരിലൂടെ വൈറസ് പടരാതിരിക്കാൻ കാനറി ഐലൻഡിലെ കപ്പലിലുള്ള കനേഡിയൻ പൗരന്മാരെ സഹായിക്കാൻ നയതന്ത്ര ഉദ്യോഗസ്ഥർ യാത്ര തിരിച്ചിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Stay away from rodents, Canada’s top doctor says on hantavirus precautions




