ഒന്റാറിയോ: വിനോദസഞ്ചാര കപ്പലായ എം.വി ഹോണ്ടിയസിൽ (MV Hondius) പടർന്നുപിടിച്ച ഹന്റാവൈറസ് ബാധയുമായി ബന്ധപ്പെട്ട് 10 കാനഡക്കാർ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ട്. വൈറസ് ബാധയെത്തുടർന്ന് കപ്പലിൽ മൂന്ന് മരണം സ്ഥിരീകരിക്കുകയും നിരവധി പേർക്ക് രോഗം ബാധിക്കുകയും ചെയ്ത സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള ആരോഗ്യ ഏജൻസികൾ ഏകോപിത പ്രതിരോധ നടപടികൾ ആരംഭിച്ചു.
നിലവിൽ വൈറസുമായി സമ്പർക്കമുണ്ടെന്ന് കരുതുന്ന കാനഡക്കാരിൽ ആറുപേർ നാട്ടിലെത്തിയിട്ടുണ്ട്. ഇതിൽ ഒന്റാറിയോ സ്വദേശികളായ രണ്ടുപേർ ഏപ്രിൽ 25-ന് തന്നെ മടങ്ങിയെത്തിയിരുന്നു. ഇവർക്ക് നിലവിൽ രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യവകുപ്പിന്റെ കർശന നിരീക്ഷണത്തിൽ ഐസൊലേഷനിലാണെന്നും അധികൃതർ വ്യക്തമാക്കി. കപ്പലിൽ തുടരുന്ന നാല് കാനഡക്കാരെ ഞായറാഴ്ചയോടെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കപ്പലിലെ രോഗബാധിതരിൽ ഹാന്റാവൈറസിന്റെ വകഭേദമായ ‘ആൻഡീസ് വൈറസ്’ (Andes Virus) ആണ് കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന (WHO) സ്ഥിരീകരിച്ചു. സാധാരണയായി എലികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഹാന്റാവൈറസുകളിൽ നിന്ന് വ്യത്യസ്തമായി, ആൻഡീസ് വൈറസിന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ ശേഷിയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ദക്ഷിണാഫ്രിക്ക, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള നാല് രോഗികൾ ചികിത്സയിലാണ്.
രോഗലക്ഷണങ്ങൾ പ്രകടമാകാൻ 45 ദിവസം വരെയുള്ള ദൈർഘ്യമേറിയ ‘ഇൻക്യുബേഷൻ പീരിയഡ്’ ആവശ്യമാണെന്നത് ആരോഗ്യ ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാകുന്നുണ്ട്. പനി, തലവേദന, ശരീരവേദന, ക്ഷീണം, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങളില്ലാത്തവരിൽ രോഗം കണ്ടെത്താനുള്ള പ്രത്യേക പരിശോധനകൾ നിലവിലില്ലാത്തതിനാൽ സമ്പർക്കപ്പട്ടികയിലുള്ളവരെ ദിവസേന നിരീക്ഷിച്ചു വരികയാണ്.
രോഗം കാനഡയിൽ പടരാൻ സാധ്യതയില്ലെന്ന് ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. ജോസ് റെയ്മർ അറിയിച്ചു. ഇത് കോവിഡ്-19 പോലെ പടരുന്ന ഒന്നല്ലെന്നും സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ നിലവിൽ സംവിധാനങ്ങൾ സജ്ജമാണെന്നും ഒന്റാറിയോ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കീരൻ മൂർ വ്യക്തമാക്കി. കപ്പൽ ഈ വാരാന്ത്യത്തിൽ കാനറി ദ്വീപുകളിലെ ടെനറൈഫിൽ എത്തുമ്പോൾ ശേഷിക്കുന്ന യാത്രക്കാരെ പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങളോടെ അതത് രാജ്യങ്ങളിലേക്ക് അയക്കാനുള്ള നടപടികൾ സ്പെയിൻ ഭരണകൂടം പൂർത്തിയാക്കിയിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Hantavirus scare: 10 Canadians under observation, report says




