ബിസിയിലെ അബോട്ട്‌സ്‌ഫോർഡിൽ വയോധിക ദമ്പതികളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മൂന്ന് ഇന്ത്യൻ വംശജർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഗുർക്കരൻ സിങ്, അഭിജീത്ത് സിങ്, ഖുശ്‍വീർ തൂർ എന്നിവരെയാണ് ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതി ശിക്ഷിച്ചത്.

അർനോൾഡ് ഡി ജോങ് (77), ഭാര്യ ജോവന്നെ ഡി ജോങ് (76) എന്നിവരാണ് കൊല്ലപ്പെട്ടത്.
2022 മെയ് മാസത്തിലാണ് സംഭവം നടന്നത്. കവർച്ചാ ശ്രമത്തിനിടെ ദമ്പതികളെ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിച്ചു. അർനോൾഡിനെ ശ്വാസംമുട്ടിച്ചും ജോവന്നയെ കഴുത്തറുത്തുമാണ് കൊലപ്പെടുത്തിയത്.
പണം തട്ടുകയായിരുന്നു പ്രതികളുടെ പ്രധാന ലക്ഷ്യം. വീട്ടിൽ നിന്ന് ക്രെഡിറ്റ് കാർഡുകൾ, ചെക്കുകൾ, പവർ വാഷർ എന്നിവ ഇവർ കവർന്നു. പ്രതികൾ മൂവരും അഭിജീത്ത് സിങ്ങിന്റെ ഉടമസ്ഥതയിലുള്ള ക്ലീനിങ് കമ്പനിയിലെ ജീവനക്കാരായിരുന്നു. മുൻപ് ഇവർ കൊല്ലപ്പെട്ട ദമ്പതികളുടെ വീട്ടിൽ ജോലിക്ക് പോയിട്ടുണ്ട്.
സംഭവസ്ഥലത്തുനിന്ന് ലഭിച്ച ഡിഎൻഎ (DNA) സാമ്പിളുകൾ, ദമ്പതികളെ കെട്ടാൻ ഉപയോഗിച്ച കയർ എന്നിവ പ്രതികൾക്കെതിരെയുള്ള നിർണ്ണായക തെളിവുകളായി. കൂടാതെ, കൊലപാതകത്തിന് ശേഷം കാനഡയിലെ ശിക്ഷാ നിയമങ്ങളെക്കുറിച്ച് പ്രതികൾ ഇന്റർനെറ്റിൽ സെർച്ച് ചെയ്ത വിവരങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കേസിൽ പ്രതികൾക്കുള്ള ശിക്ഷ മെയ് 28-ന് കോടതി പ്രഖ്യാപിക്കും.
Indian-origin people found guilty in murder case
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla



