ഷാർലറ്റ്‌ടൗൺ: ഷാർലറ്റ്‌ടൗണിൽ പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ്. നോവ സ്കോട്ടിയയിലെ സീരിയസ് ഇൻസിഡന്റ് റെസ്‌പോൺസ് ടീം (SiRT) നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ക്രിമിനൽ കുറ്റങ്ങൾ സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. യുവാവിന്റെ ശരീരത്തിനുള്ളിൽ പൊട്ടിത്തെറിച്ച നിലയിൽ കണ്ടെത്തിയ കൊക്കെയ്ൻ പാക്കറ്റാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2025 ഒക്ടോബർ 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മോഷണക്കേസിൽ പോലീസ് തന്നെ തിരയുന്നുണ്ടെന്ന വിവരമറിഞ്ഞ് യുവാവ് ഷാർലറ്റ്‌ടൗൺ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. എന്നാൽ സ്റ്റേഷനിലെത്തിയ യുവാവ് അസ്വാഭാവികമായി പെരുമാറാൻ തുടങ്ങിയതോടെയാണ് കാര്യങ്ങൾ മാറിയത്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയും പരിഭ്രാന്തി പ്രകടിപ്പിക്കുകയും ചെയ്ത യുവാവിനെ വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റാൻ പോലീസ് തീരുമാനിച്ചു.
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ യുവാവ് പോലീസുമായി മൽപിടുത്തം നടത്തുകയും ഉദ്യോഗസ്ഥരെ തടയാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ നിയന്ത്രണവിധേയമാക്കാൻ ഉദ്യോഗസ്ഥർക്ക് ടേസർ ഗൺ ഉപയോഗിക്കേണ്ടി വന്നു. തുടർന്ന് വിലങ്ങുവെച്ച് പോലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവാവിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. ശ്വാസതടസ്സം ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഉടൻതന്നെ ആശുപത്രിയിൽ വിവരമറിയിക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോഴേക്കും ശ്വാസമറ്റ നിലയിലായിരുന്ന യുവാവിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബർ 15-ന് മരണം സംഭവിക്കുകയായിരുന്നു.
മരണത്തെക്കുറിച്ച് അന്വേഷിച്ച സീർട്ട് ഡയറക്ടർ എറിൻ നൗസ് സമർപ്പിച്ച റിപ്പോർട്ടിലാണ് പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് വ്യക്തമാക്കുന്നത്. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ യുവാവിന്റെ ഉള്ളിൽ വെളുത്ത പൊടി അടങ്ങിയ ഒരു ബാഗ് കണ്ടെത്തി. ഇത് കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിച്ചു. ശരീരത്തിനുള്ളിൽ വെച്ച് ഈ ബാഗ് പൊട്ടിയതാണ് മരണത്തിലേക്ക് നയിച്ച ‘കൊക്കെയ്ൻ ടോക്സിസിറ്റി’ (Cocaine Toxicity) എന്ന അവസ്ഥയ്ക്ക് കാരണമായത്. ഉദ്യോഗസ്ഥർ തക്കസമയത്ത് വൈദ്യസഹായം ലഭ്യമാക്കാൻ ശ്രമിച്ചുവെന്നും അവരുടെ ഭാഗത്ത് നിന്ന് സുരക്ഷാ വീഴ്ചയോ നിയമലംഘനമോ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ട് അടിവരയിടുന്നു.
Death of a young man in custody: Clean chit given to officers
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




