ഒന്റാറിയോ; ബ്രാംപ്ടണിൽ സ്കൂൾ മൈതാനത്തുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി പത്തരയോടെ റൂഥർഫോർഡ് റോഡിനും വേബ്രിഡ്ജ് ട്രെയിലിനും സമീപമുള്ള സെന്റ് ജോക്കിം എലിമെന്ററി സ്കൂൾ വളപ്പിലാണ് സംഭവം നടന്നത്. സ്കൂൾ സമയത്തിന് ശേഷമായിരുന്നതിനാലും അവധി ദിവസമായതിനാലും വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിയേറ്റവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇരുപത് വയസ്സ് പ്രായം തോന്നിക്കുന്ന യുവാവും ഒരു കൗമാരക്കാരനുമാണ് കൊല്ലപ്പെട്ടതെന്ന് പീൽ റീജിയണൽ പോലീസ് വക്താവ് ലോറി മക്കാൻ മാധ്യമങ്ങളോട് പറഞ്ഞു. സ്കൂൾ മൈതാനത്ത് ഒരു സംഘം ആളുകൾ തമ്മിലുണ്ടായ തർക്കമാണ് ഒടുവിൽ വെടിവയ്പ്പിൽ കലാശിച്ചത്. ഒന്നിലധികം പേർ വെടിയുതിർത്തിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം അക്രമികൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. ഇവർക്കായി പീൽ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതാണോ അതോ ഏതെങ്കിലും വാഹനത്തിലാണോ പോയത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. അക്രമികളും ഇരകളും തമ്മിൽ മുൻപരിചയമുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്. അതേസമയം, ഇത് മുൻകൂട്ടി പ്ലാൻ ചെയ്ത് നടത്തിയ ഒരു ആക്രമണമാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് വരും ദിവസങ്ങളിലും പോലീസിന്റെ ശക്തമായ സാന്നിധ്യമുണ്ടാകും.
വെടിവയ്പ്പ് നടന്ന സ്കൂളുമായി ഈ സംഭവത്തിന് നേരിട്ട് യാതൊരു ബന്ധവുമില്ലെന്നും പൊതുജനങ്ങൾക്ക് മറ്റ് ഭീഷണികൾ നിലനിൽക്കുന്നില്ലെന്നും ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച മേയർ, ഇത്തരം തോക്ക് സംസ്കാരങ്ങൾക്കെതിരെ എല്ലാ തലത്തിലുമുള്ള സർക്കാരുകൾ ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും ഓർമ്മിപ്പിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരമോ ദൃശ്യങ്ങളോ ലഭിക്കുന്നവർ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടണമെന്നും അന്വേഷണസംഘം അഭ്യർത്ഥിച്ചിട്ടുണ്ട്.
Brampton school shooting: Two dead; police continue search for attackers
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





