ടൊറന്റോ: വാർത്താസമ്മേളനത്തിനിടെ പ്രതിഷേധിച്ച മെർക്കുറി വിഷബാധയുടെ ഇരകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി നേരിട്ടെത്തി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഗ്രാസി നാരോസ് ഫസ്റ്റ് നേഷൻ രംഗത്ത്. തിങ്കളാഴ്ച ടൊറന്റോയിൽ നടന്ന വാർത്താസമ്മേളനത്തിനിടെ മെർക്കുറി വിഷബാധയേറ്റവർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധിച്ചവരോടാണ് ‘ഞാൻ അവരെക്കാൾ കൂടുതൽ കാലം ഇവിടെത്തന്നെ പിടിച്ചുനിൽക്കും’ എന്ന് പ്രധാനമന്ത്രി പറഞ്ഞത്. കാനഡ കണ്ട ഏറ്റവും വലിയ പരിസ്ഥിതി ദുരന്തങ്ങളിലൊന്നിന്റെ ഇരകളെ അവഹേളിച്ച പ്രധാനമന്ത്രിയുടെ നടപടിയിൽ രാജ്യവ്യാപകമായി കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
മെർക്കുറി വിഷബാധയേറ്റ് ഗുരുതരാവസ്ഥയിലായ ക്രിസ്സി ഐസക്സ് എന്ന യുവതിയുടെ നേതൃത്വത്തിലാണ് ടൊറന്റോയിലെ വാർത്താസമ്മേളന വേദിയിൽ പ്രതിഷേധം നടന്നത്. ഗോത്രമേഖലയിലെ ജനങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് പ്രൊവിൻഷ്യൽ സർക്കാരിനെ സമീപിക്കാനാണ് ഇവർ ഇവിടെയെത്തിയത്. എന്നാൽ ഇവരുടെ പ്രതിഷേധത്തോട് മാർക്ക് കാർണി നടത്തിയ പ്രതികരണമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പ്രധാനമന്ത്രി തന്റെ പ്രസ്താവന തിരുത്തണമെന്നും ഗ്രാസി നാരോസ്, വബാസീമൂങ് എന്നീ ഗോത്രമേഖലകൾ നേരിട്ട് സന്ദർശിച്ച് മാപ്പ് പറയണമെന്നും ഗ്രാസി നാരോസ് ഗോത്രത്തലവനായ ഷെറി അക്കാബി ഔദ്യോഗിക പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
“തങ്ങളുടെ ജനങ്ങളെ നിരന്തരം രോഗികളാക്കുന്ന ഡ്രൈഡൻ പേപ്പർ മിൽ അടച്ചുപൂട്ടണമെന്നും ദുരിതബാധിതർക്ക് കൃത്യമായ നഷ്ടപരിഹാരം നൽകണമെന്നും വർഷങ്ങളായി ഞങ്ങൾ ആവശ്യപ്പെടുന്നതാണ്. ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരം കാണാൻ പ്രധാനമന്ത്രി നേരിട്ടെത്തണം. മെർക്കുറി വിഷബാധയുടെ ഇരകളെ പരസ്യമായി അപമാനിച്ചതിന് അദ്ദേഹം ജനങ്ങളോട് മാപ്പ് പറയുക തന്നെ വേണം,” ഷെറി അക്കാബി വ്യക്തമാക്കി. 1960 മുതൽ 1970 വരെയുള്ള കാലയളവിലാണ് കാനഡയിലെ ഡ്രൈഡൻ പേപ്പർ മില്ലിൽ നിന്ന് ആയിരക്കണക്കിന് കിലോഗ്രാം മെർക്കുറി ഗ്രാസി നാരോസിലെ നദീതടങ്ങളിലേക്ക് ഒഴുക്കിവിട്ടത്.
1970-കളിൽ ഫാക്ടറിയിൽ മെർക്കുറി ഉപയോഗിക്കുന്നത് നിർത്തിയെങ്കിലും ഇന്നും ഈ പ്രദേശങ്ങളിലെ ജലത്തിൽ വിഷാംശത്തിന്റെ അളവ് കുറഞ്ഞിട്ടില്ല. നിലവിൽ പ്രദേശത്തെ തൊണ്ണൂറ് ശതമാനം ജനങ്ങളും മെർക്കുറി വിഷബാധയുടെ പലവിധ ലക്ഷണങ്ങളാൽ ബുദ്ധിമുട്ടുകയാണ്. അതേസമയം, സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. വാർത്താസമ്മേളനത്തിനിടെ ഉയർന്ന ബഹളത്തിൽ പ്രതിഷേധക്കാർ എന്താണ് പറഞ്ഞതെന്ന് വ്യക്തമായി കേൾക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞിരുന്നില്ലെന്നാണ് വിശദീകരണം.
വാർത്താസമ്മേളനത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ നേരിട്ട് കണ്ട് സംസാരിച്ചതായും ഇൻഡിജിനസ് സർവീസസ് മന്ത്രി മാൻഡി ഗുൾ മാസ്റ്റി നിലവിൽ ഗ്രാസി നാരോസ് നേതൃത്വവുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും ഔദ്യോഗിക കുറിപ്പിൽ പറയുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ പ്രതിപക്ഷ കക്ഷികളായ കൺസർവേറ്റീവ് പാർട്ടിയും എൻഡിപിയും കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മാർക്ക് കാർണി ജനങ്ങളോട് മാപ്പ് പറയണമെന്ന് ഇരു പാർട്ടികളും ആവശ്യപ്പെട്ടു.
Tribal leader demands Mark Carney apologize for insulting Mercury disaster victims
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




