ഒട്ടാവ: ഉയർന്ന വിലയുള്ള ചെമ്പ് (Copper) ലക്ഷ്യമിട്ട് ടെലിഫോൺ കേബിളുകൾ വ്യാപകമായി മോഷ്ടിക്കപ്പെടുന്നത് കാനഡയിൽ വലിയ ആശയവിനിമയ പ്രതിസന്ധി സൃഷ്ടിക്കുന്നു. കഴിഞ്ഞ ജനുവരി ആദ്യവാരം തെക്കൻ ന്യൂ ബ്രൺസ്‌വിക്കിലെ ക്ലാരൻഡൻ എന്ന ഗ്രാമത്തിൽ നടന്ന വൻ കേബിൾ മോഷണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ഇവിടെ മോഷ്ടാക്കൾ ഫോൺ ലൈനുകൾ വ്യാപകമായി മുറിച്ചു മാറ്റിയതിനെ തുടർന്ന് നൂറ്റമ്പതോളം ആളുകൾക്ക് രണ്ടാഴ്ചയോളമാണ് ഫോൺ സേവനങ്ങൾ നഷ്ടമായത്.
മൊബൈൽ റേഞ്ച് പരിമിതമായ ഈ ഗ്രാമീണ മേഖലയിൽ ലാൻഡ്‌ലൈൻ ഫോണുകൾ മാത്രമാണ് ജനങ്ങളുടെ ഏക ആശ്രയം. അതുകൊണ്ടുതന്നെ ഫോൺ ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ അത്യാഹിത ഘട്ടങ്ങളിൽ 911 എന്ന അടിയന്തര നമ്പറിൽ പോലും വിളിക്കാൻ നാട്ടുകാർക്ക് സാധിച്ചില്ലെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) സർജന്റ് ബെൻ കോംലി വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് അടുത്തുള്ള ഒരു വീട്ടിൽ നിന്നും ബക്കറ്റുകളിൽ സൂക്ഷിച്ച നിലയിൽ ചെമ്പ് കമ്പികൾ കണ്ടെടുത്തു. കേബിളിന്റെ പുറമെയുള്ള കറുത്ത റബ്ബർ കവചം തീയിട്ട് നശിപ്പിച്ച ശേഷമാണ് ഉള്ളിലെ ചെമ്പ് വേർതിരിച്ചെടുത്തത്. ഇവിടെ നിന്നും 90 കിലോഗ്രാം ചെമ്പ് കമ്പികൾ പിടിച്ചെടുത്ത പോലീസ്, 5000 ഡോളറിലധികം മൂല്യമുള്ള പൊതുമുതൽ മോഷ്ടിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
രാജ്യവ്യാപകമായി ടെലിഫോൺ-ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുന്ന തരത്തിലേക്ക് ഈ മോഷണങ്ങൾ വളർന്നിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ചെമ്പിന് റെക്കോർഡ് വില വർധനവ് ഉണ്ടായതാണ് കേബിൾ മോഷണം കൂടാൻ കാരണം. പ്രമുഖ ടെലികോം കമ്പനിയായ ‘ബെൽ’ വ്യക്തമാക്കുന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം തങ്ങളുടെ നെറ്റ്‌വർക്കിൽ 1,275 കേബിൾ മോഷണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
മുൻവർഷത്തെ അപേക്ഷിച്ച് ഇതിൽ 40 ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. മറ്റൊരു പ്രമുഖ കമ്പനിയായ ‘റോജേഴ്സ്’ പറയുന്നത്, ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ കാരണം തങ്ങളുടെ സേവനങ്ങൾ തടസ്സപ്പെടുന്ന മണിക്കൂറുകളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ വർധനവാണ് ഉണ്ടായിട്ടുള്ളതെന്നാണ്.
മോഷ്ടിച്ച കേബിളുകൾ വാങ്ങുന്ന ആക്രിക്കടകൾക്ക് എതിരെ കർശന നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. എന്നാൽ തങ്ങൾ കൃത്യമായ തിരിച്ചറിയൽ രേഖകൾ വാങ്ങിയ ശേഷമാണ് സാധനങ്ങൾ എടുക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. എങ്കിലും മോഷ്ടിച്ച ലോഹങ്ങൾ വിറ്റഴിക്കാൻ രഹസ്യ വിപണികൾ ഇപ്പോഴുമുണ്ടെന്നാണ് ഈ രംഗത്തുള്ളവർ നൽകുന്ന സൂചന.
വിവിധ പ്രവിശ്യകളിൽ നിലനിൽക്കുന്ന വ്യത്യസ്ത നിയമങ്ങളാണ് മോഷ്ടാക്കൾക്ക് തുണയാകുന്നത്. ഉദാഹരണത്തിന്, ന്യൂ ബ്രൺസ്‌വിക്കിൽ ചെമ്പ് വിൽക്കാൻ തിരിച്ചറിയൽ രേഖ നിർബന്ധമാണെങ്കിലും തൊട്ടടുത്തുള്ള നോവ സ്കോട്ടിയയിലോ ക്യൂബെക്കിലോ ഈ നിയമമില്ല. അതിനാൽ മോഷ്ടാക്കൾ അതിർത്തി കടന്ന് മറ്റ് പ്രവിശ്യകളിൽ പോയി ഇവ എളുപ്പത്തിൽ വിറ്റഴിക്കുന്നു.
പ്രശ്നം ഗുരുതരമായതോടെ ഇത്തരം മോഷ്ടിച്ച ലോഹങ്ങൾ കൈവശം വെക്കുന്നതും വിൽക്കുന്നതും രണ്ട് വർഷം വരെ തടവും 10,000 ഡോളർ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ രംഗത്തെത്തിയിട്ടുണ്ട്. വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലാക്കുന്നത് ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്നതിനാൽ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമനിർമ്മാണത്തിനുള്ള ശ്രമത്തിലാണ് ഭരണകൂടം. വരും ദിവസങ്ങളിൽ കൂടുതൽ പ്രവിശ്യകൾ ഇതിനെതിരെ കർശനമായ പൊതുനിയമങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Phone cables were cut; locals were unable to even call 911 for emergency help





