ഒന്റാരിയോ: വസാഗ ബീച്ചിന് സമീപമുള്ള എൽമ്‌വേലിൽ ഇന്ധനം നിറച്ചതിന് പിന്നാലെ വാഹനങ്ങൾ വഴിയിലായെന്ന പരാതിയുമായി നിരവധി ഡ്രൈവർമാർ രംഗത്ത്. ഹൈവേ 92-നും ക്രോസ്‌ലാൻഡ് റോഡിനും സമീപമുള്ള എസ്സോ (Esso) ഗ്യാസ് സ്റ്റേഷനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഡ്രൈവർമാരുടെ വ്യാപക പരാതിയെത്തുടർന്ന് ഈ സ്റ്റേഷനിലെ രണ്ട് ഇന്ധന സംഭരണ ടാങ്കുകളുടെയും പ്രവർത്തനം അധികൃതർ താൽക്കാലികമായി നിർത്തിവെപ്പിച്ചു.
സാങ്കേതിക തകരാറുകളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും അന്വേഷിക്കുന്ന ഒന്റാരിയോയിലെ ഒഫീഷ്യൽ അതോറിറ്റിയായ ടി.എസ്.എസ്.എ (Technical Standards and Safety Authority) കഴിഞ്ഞ തിങ്കളാഴ്ച ഈ ഗ്യാസ് സ്റ്റേഷനിൽ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. ഇന്ധനത്തിൽ മായം കലർന്നതായുള്ള മൂന്ന് ഔദ്യോഗിക പരാതികൾ തങ്ങൾക്ക് ലഭിച്ചിരുന്നതായണ് ടി.എസ്.എസ്.എ അധികൃതർ സിടിവി ന്യൂസിനോട് സ്ഥിരീകരിച്ചിരിക്കുന്നത്. പരിശോധനയിൽ രണ്ട് ഇന്ധന ടാങ്കുകളിലും വെള്ളം കലർന്നതായി കണ്ടെത്തുകയും തുടർന്ന് സ്റ്റേഷനിലെ രണ്ടാമത്തെ ടാങ്കും അധികൃതർ പൂട്ടിക്കുകയുമായിരുന്നു.
എസ്സോ സ്റ്റേഷനിൽ നിന്നും ഇന്ധനം നിറച്ചതിന് തൊട്ടുപിന്നാലെ കാർ സ്റ്റാർട്ടാവാതെ ബുദ്ധിമുട്ടിലായതായി പ്രദേശവാസിയായ ലിൻഡ്സെ ഫിറ്റ്സ്‌ജെറാൾഡ് വ്യക്തമാക്കി. തുടർന്ന് സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റുകൾ ശ്രദ്ധിച്ചപ്പോഴാണ് ഇന്ധനത്തിൽ വെള്ളം കലർന്നതാകാം തങ്ങളുടെ വാഹനത്തിന്റെ തകരാറിന് കാരണയതെന്ന് ഇവർ മനസ്സിലാക്കിയത്.
മറ്റൊരു ഡ്രൈവറായ ജെറമി നൊഡ്യൂവിന്റെ അനുഭവവും മറ്റൊന്നല്ല. ഈ ഗ്യാസ് സ്റ്റേഷനിൽ നിന്നും ഡീസൽ അടിച്ച തന്റെ വർക്ക് ട്രക്ക് കേവലം 10 കിലോമീറ്റർ മാത്രമാണ് ഓടിയതെന്നും പിന്നീട് വാഹനം ബ്രേക്ക് ഡൗൺ ആയി ഒടുവിൽ ടോവിങ് വാഹനം വിളിച്ചാണ് വർക്ക്‌ഷോപ്പിൽ എത്തിച്ചതെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്തെ വർക്ക്‌ഷോപ്പുകളിൽ ഇന്ധന ടാങ്കിൽ വെള്ളം കയറിയ നിലയിൽ നിരവധി വാഹനങ്ങളാണ് അറ്റകുറ്റപ്പണിക്കായി എത്തുന്നതെന്ന് പ്രാദേശിക മെക്കാനിക് ജെഫ് വൈറ്റ്‌സൈഡും മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ഇന്ധന സംഭരണ ടാങ്കുകളിലേക്ക് എങ്ങനെയാണ് വെള്ളം ചോർന്നിറങ്ങിയത് എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. സ്റ്റേഷനിലെ ചോർച്ച കണ്ടെത്തൽ സംവിധാനവും മറ്റ് നിരീക്ഷണ സംവിധാനങ്ങളും കൃത്യതയോടെ പ്രവർത്തിപ്പിക്കുകയും ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്നത് വരെ ഇന്ധന വിതരണം നടത്തരുതെന്നാണ് ടി.എസ്.എസ്.എ നൽകിയിരിക്കുന്ന കർശന നിർദേശം.
തകരാറുകൾ പരിഹരിച്ച ശേഷം അധികൃതർ ഇവിടെ വീണ്ടും വിശദമായ പരിശോധന നടത്തും. അതേസമയം, ഈ വിഷയത്തിൽ ഔദ്യോഗിക വിശദീകരണം തേടി മാധ്യമങ്ങൾ ബന്ധപ്പെട്ടെങ്കിലും ഗ്യാസ് സ്റ്റേഷൻ ഉടമയോ കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസോ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഉപഭോക്താക്കൾക്ക് സംഭവിച്ച നഷ്ടങ്ങൾ എങ്ങനെ പരിഹരിക്കും എന്ന കാര്യത്തിലും ഇപ്പോഴും അവ്യക്തത തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Vehicles stranded after fuel shortage; Authorities finally lock tanks at Esso gas station




