ടൊറൻ്റോ : കാനഡയിലെ പ്രമുഖ റീട്ടെയിൽ കമ്പനിയായ Loblaw Companies Ltd. നടത്തിയ ബോഡി ക്യാമറ പരീക്ഷണ പദ്ധതി ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. മുൻപ് ആൽബർട്ടയിലെയും സസ്‌കാച്ചവാനിലെയും തെരഞ്ഞെടുത്ത Loblaw സ്റ്റോറുകളിലാണ് പദ്ധതി പരീക്ഷിച്ചിരുന്നത്.
പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം, സ്റ്റോറുകളിൽ വര്‍ദ്ധിച്ചുവരുന്ന സംഘർഷ സംഭവങ്ങൾ കുറയ്ക്കുക എന്നതാണെന്ന് കമ്പനി വ്യക്തമാക്കി. റീട്ടെയിൽ വിൽപ്പനശാലകളിലെ ജീവനക്കാർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ, പ്രത്യേകിച്ച് കോവിഡ് മഹാമാരിക്ക് ശേഷം, കാനഡയിലെ വിവിധ സ്ഥലങ്ങളിൽ വർദ്ധിച്ചുവെന്ന് റീട്ടെയിൽ കൗൺസിൽ ഓഫ് കാനഡയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Loblaw-യുടെ വിശദീകരണപ്രകാരം, ഇത്തരമൊരു സുരക്ഷാ ഉപാധി കൊണ്ടുവരാൻ തീരുമാനിച്ചത് ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാനാണ്. ഈ ബോഡി ക്യാമറകൾ ട്രൈനിംഗ് ജീവനക്കാർക്കും സുരക്ഷാ ജീവനക്കാർക്കും സ്റ്റോർ മാനേജർമാർക്കും നൽകുന്നതാണ്. എല്ലാ സ്റ്റോറുകളിലും ഈ സംവിധാനം ലഭ്യമാവില്ല, ചില തിരഞ്ഞെടുത്ത സ്റ്റോറുകളിലായിരിക്കും പദ്ധതി നടപ്പാക്കുക.
ക്യാമറകൾ അപ്രത്യക്ഷമായി പ്രവർത്തിക്കുന്നതല്ല. സുരക്ഷാഭീഷണി ഉണ്ടാകുകയോ സംഘർഷ സാധ്യതയുള്ള സാഹചര്യം ഉണ്ടായാലേ ക്യാമറകൾ പ്രവർത്തിപ്പിക്കുകയുള്ളു. ജീവനക്കാർ ക്യാമറ ഓണാക്കുമ്പോൾ പരിസരത്തുള്ളവർക്ക് അറിയുമെന്നും കമ്പനി വ്യക്തമാക്കി.Loblaw-യുടെ ഉപാധി നിലവിൽ പരീക്ഷണഘട്ടത്തിലായതിനാൽ, പദ്ധതി വിജയകരമാണോ എന്നത് വിലയിരുത്തുന്നതിന് കൂടുതൽ സമയവും വ്യാപകമായ വിലയിരുത്തലും ആവശ്യമാണെന്ന് കമ്പനി വ്യക്തമാക്കി.



