സസ്കാറ്റൂൺ: സസ്കാറ്റൂണിൽ ഗ്രിൽഡ് ചീസ് സാൻഡ്‌വിച്ചിൽ പാറ്റയെ കണ്ടെത്തിയതിനെത്തുടർന്ന് താൽക്കാലികമായി അടച്ചുപൂട്ടിയ പ്രമുഖ റെസ്റ്റോറന്റ് പരിശോധനകൾ പൂർത്തിയാക്കി വീണ്ടും തുറന്നു. എയ്റ്റ്‌ത് സ്ട്രീറ്റ് ഈസ്റ്റിലെ ‘പിങ്ക് കാഡിലാക്സ് ഡൈനർ’ (Pink Cadillacs Diner) എന്ന സ്ഥാപനമാണ് കടുത്ത പ്രതിഷേധങ്ങൾക്കും ആരോഗ്യവകുപ്പിന്റെ നടപടികൾക്കും പിന്നാലെ പ്രവർത്തനം പുനരാരംഭിച്ചത്. കഴിഞ്ഞ വാരം റെസ്റ്റോറന്റിലെത്തിയ ടോറി റെഡ്മാൻ എന്ന യുവതി തനിക്ക് ലഭിച്ച ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഭക്ഷണത്തിൽ കറുത്ത പാടുകൾ കണ്ടപ്പോൾ അത് ഗ്രില്ലിലെ കരിയാണെന്നാണ് ആദ്യം കരുതിയതെന്നും എന്നാൽ സാൻഡ്‌വിച്ച് മറിച്ചുനോക്കിയപ്പോൾ പാറ്റയെ കണ്ട് ഞെട്ടിപ്പോയെന്നും ടോറി റെഡ്മാൻ മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണത്തിലെ അസ്വാഭാവികത സുഹൃത്തിനെ കാണിച്ചു ബോധ്യപ്പെടുത്തിയ ശേഷമാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിന്റെ ചിത്രങ്ങൾ സഹിതം ടോറി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ റെസ്റ്റോറന്റിനെതിരെ വ്യാപക വിമർശനമുയരുകയും അധികൃതർ ഇടപെടുകയുമായിരുന്നു.
സംഭവം വിവാദമായതോടെ റെസ്റ്റോറന്റ് ഉടമ ജോൺ ടൈസൺ പരസ്യമായി ക്ഷമാപണം നടത്തി. കൃത്യമായ ഇടവേളകളിൽ കീടനിയന്ത്രണ പ്രവർത്തനങ്ങൾ നടത്താറുണ്ടെന്നും ഇത്തരമൊരു വീഴ്ച എങ്ങനെയുണ്ടായെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സസ്കാറ്റച്ചുവൻ ഹെൽത്ത് അതോറിറ്റി (SHA) റെസ്റ്റോറന്റിന്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനകളിൽ ചില പോരായ്മകൾ കണ്ടെത്തിയെങ്കിലും അവ പരിഹരിച്ചതായും മാനദണ്ഡങ്ങൾ പാലിച്ചതായും ഉറപ്പുവരുത്തിയ ശേഷമാണ് വീണ്ടും തുറക്കാൻ അനുമതി നൽകിയത്.
സ്ഥാപനത്തിന്റെ പ്രതിച്ഛായയെ ബാധിച്ചേക്കാവുന്ന വലിയ പ്രതിസന്ധിയാണ് ഉണ്ടായതെന്നും എന്നാൽ തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നതെന്നും ഉടമ ജോൺ ടൈസൺ പറഞ്ഞു. അതേസമയം, ഹെൽത്ത് ഇൻസ്‌പെക്ഷൻ റിപ്പോർട്ടുകൾ പ്രകാരം മേഖലയിലെ മറ്റ് പല റെസ്റ്റോറന്റുകളിലും സമാനമായ കീടശല്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ഉണ്ടായ അനുഭവം തന്നെ ഏറെ ഭയപ്പെടുത്തിയെന്നും ഇനിയൊരിക്കൽ കൂടി ഗ്രിൽഡ് ചീസ് സാൻഡ്‌വിച്ച് കഴിക്കാൻ കഴിയുമോ എന്ന് സംശയമാണെന്നും ടോറി റെഡ്മാൻ പ്രതികരിച്ചു.
saskatoon-diner-reopened-after-cockroach-complaint-leads-to-temporary-suspension
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



