ടെഹ്റാൻ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത മിസൈൽ ആക്രമണം. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഓഫീസിന് തൊട്ടടുത്താണ് മിസൈലുകൾ പതിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടെഹ്റാനിലെ പ്രധാന കേന്ദ്രങ്ങളായ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും ശക്തമായ മൂന്ന് സ്ഫോടനങ്ങൾ ഉണ്ടായതായും വിവരമുണ്ട്.
ഇസ്രയേലിന് നേരെയുള്ള ഭീഷണികൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി നടത്തിയ ‘മുൻകൂർ ആക്രമണം’ ആണിതെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് ടെഹ്റാൻ നഗരത്തിൽ പലയിടത്തും പുകയും തീയും ഉയർന്നതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
അപ്രതീക്ഷിതമായുണ്ടായ വ്യോമാക്രമണത്തെത്തുടർന്ന് ഇറാന്റെ വിവിധ ഭാഗങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. പൗരന്മാർ എത്രയും വേഗം സുരക്ഷിതമായ ഇടങ്ങളിലേക്കും ബങ്കറുകളിലേക്കും മാറണമെന്ന് ഇറാൻ സർക്കാർ നിർദ്ദേശം നൽകി. ഇറാന്റെ പ്രത്യാക്രമണം ഭയന്ന് ഇസ്രയേലിലും രാജ്യവ്യാപകമായി സൈറണുകൾ മുഴങ്ങുകയാണ്.
ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ ഇസ്രയേൽ പ്രതിരോധ സേനയും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ആയത്തുള്ള ഖമനയിയെ സുരക്ഷിതമായ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ മേഖലയിൽ വലിയൊരു യുദ്ധത്തിന് വഴിവെക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Israeli attack on Iran; Missile reportedly lands near Khamenei’s office



