പാരീസ്; യൂറോപ്പിലെ ഫ്രാൻസിലും സ്പെയിനിലും അതിരൂക്ഷമായി പടർന്നുപിടിക്കുന്ന കാട്ടുതീ വൻ ദുരന്തമായി മാറുന്നു. ഒരാഴ്ചയ്ക്കിടെ ഏകദേശം 50,000 പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. അതിശക്തമായ ഉഷ്ണതരംഗം, വരണ്ട കാലാവസ്ഥ, ശക്തമായ കാറ്റ് എന്നിവയാണ് തീ നിയന്ത്രണാതീതമായി വ്യാപിക്കാൻ കാരണമായതെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. ഫ്രാൻസിലെ ബോർഡോ മേഖലയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ഇവിടെനിന്ന് മാത്രം 40,000-ത്തോളം ആളുകളെ ഒഴിപ്പിച്ചു.
തീ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ ക്യാമ്പ് സൈറ്റുകളിലും അവധിക്കാല വസതികളിലും താമസിക്കുന്ന ആയിരക്കണക്കിന് വിനോദസഞ്ചാരികളോടും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശിച്ചു. അഗ്നിശമന സേനയും അടിയന്തര രക്ഷാപ്രവർത്തകരും രാവും പകലും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സ്പെയിനിൽ തലസ്ഥാനമായ മാഡ്രിഡിന് സമീപവും കാട്ടുതീ ആളിപ്പടരുകയാണ്. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മാഡ്രിഡ് മേഖലയിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പതിനായിരത്തിലധികം ആളുകളെ ഇവിടെനിന്ന് ഒഴിപ്പിച്ചിട്ടുണ്ടെന്നും കെയർ ഹോമുകളിൽ കഴിഞ്ഞിരുന്ന 400-ലധികം വയോധികരെയും ഭിന്നശേഷിക്കാരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത പുകമൂടൽ അനുഭവപ്പെടുന്ന സാഹചര്യത്തിൽ സൈന്യം ഉൾപ്പെടെയുള്ള സുരക്ഷാസേനകളെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചതായി പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു.
സ്ഥിതി നിയന്ത്രണാതീതമായതോടെ ഫ്രാൻസും സ്പെയിനും യൂറോപ്യൻ യൂണിയന്റെ സഹായം തേടി. ഇതിന്റെ ഭാഗമായി നാല് പ്രത്യേക അഗ്നിശമന വിമാനങ്ങൾ സ്പെയിനിലേക്കും മൂന്ന് വിമാനങ്ങൾ ഫ്രാൻസിലേക്കും അയച്ചതായി യൂറോപ്യൻ യൂണിയൻ അറിയിച്ചു. തീപിടിത്തം രൂക്ഷമായ പല പ്രദേശങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ കടുത്ത വരൾച്ചയാണ് കാട്ടുതീ ഇത്രയും വ്യാപകമായി പടരാൻ പ്രധാന കാരണമെന്നാണ് വേൾഡ് വെതർ ആട്രിബ്യൂഷൻ ഗ്രൂപ്പിലെ ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.
Europe swelters in heat; mass evacuations in France and Spain, countries seek UN aid.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






