ഷാർലറ്റ്ടൗൺ: ശൈത്യകാലം കടുപ്പിച്ചുകൊണ്ട് പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ (PEI) മഞ്ഞുവീഴ്ച. തിങ്കളാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച മഞ്ഞുവീഴ്ച ചൊവ്വാഴ്ച പുലർച്ചയോടെ അതിരൂക്ഷമാവുകയായിരുന്നു. പ്രവിശ്യയുടെ പല ഭാഗങ്ങളിലും 22 സെന്റിമീറ്ററോളം മഞ്ഞ് വീണതായാണ് റിപ്പോർട്ടുകൾ. ഇതിനൊപ്പം മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ച കാറ്റ് ജനജീവിതം ദുസ്സഹമാക്കി. പുലർച്ചെ മുതൽ തന്നെ വീടിന് മുന്നിലെയും വഴികളിലെയും മഞ്ഞ് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് പ്രദേശവാസികൾ. ഈ സീസണിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയാണിതെന്ന് ഐലൻഡ് നിവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
അമേരിക്കൻ തീരത്തുനിന്നും ഉത്ഭവിച്ച ‘നോർ ഈസ്റ്റർ’ (Nor’easter) കൊടുങ്കാറ്റാണ് പ്രവിശ്യയിൽ വില്ലനായത്. മഞ്ഞുവീഴ്ചയെത്തുടർന്ന് കാഴ്ചപരിധി കുറഞ്ഞത് റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രവിശ്യയിലെ ഇംഗ്ലീഷ്, ഫ്രഞ്ച് സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. യൂണിവേഴ്സിറ്റി ഓഫ് പ്രിൻസ് എഡ്വേർഡ് ഐലൻഡ് (UPEI), ഹോളണ്ട് കോളേജ് എന്നിവയുടെ ക്യാമ്പസുകൾ അടച്ചെങ്കിലും ഓൺലൈൻ ക്ലാസുകൾ തടസ്സമില്ലാതെ നടന്നു. ആരോഗ്യ മേഖലയെയും മഞ്ഞുവീഴ്ച ബാധിച്ചിട്ടുണ്ട്; നിരവധി ക്ലിനിക്കുകൾ അടച്ചുപൂട്ടുകയും മുൻകൂട്ടി നിശ്ചയിച്ച അപ്പോയിന്റ്മെന്റുകൾ മാറ്റിവയ്ക്കുകയും ചെയ്തു.
യാത്രാക്ലേശം പരിഗണിച്ച് പൊതുഗതാഗത സംവിധാനങ്ങളിലും വലിയ മാറ്റങ്ങളാണ് വരുത്തിയത്. റോഡുകളിലെ സുരക്ഷാപ്രശ്നങ്ങൾ മുൻനിർത്തി ടി3 (T3) ട്രാൻസിറ്റിന്റെ ഗ്രാമീണ സർവീസുകളും സമ്മർസൈഡ് സിറ്റി ബസുകളും റദ്ദാക്കി. പ്രധാന റൂട്ടുകളിൽ സർവീസുകൾ വൈകിയാണ് ഓടുന്നത്. ക്വീൻ എലിസബത്ത് ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലെ ഒപി സേവനങ്ങളെയും കാലാവസ്ഥ ബാധിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങാനും ആശുപത്രി സന്ദർശനത്തിന് മുൻപായി സേവനം ലഭ്യമാണെന്ന് ഉറപ്പുവരുത്താനും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
നിലവിലെ കടുത്ത കാറ്റ് പ്രവിശ്യ കടന്നുപോയെങ്കിലും വരും ദിവസങ്ങളിലും ജാഗ്രത തുടരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച വൈകുന്നേരത്തോടെ വീണ്ടും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ താപനില ഗണ്യമായി കുറയാൻ സാധ്യതയുള്ളതിനാൽ വീണുകിടക്കുന്ന മഞ്ഞ് ഉരുകിപ്പോകാൻ സമയമെടുക്കും. വാരന്ത്യത്തോടെ മാത്രമേ കാലാവസ്ഥാ നില മെച്ചപ്പെടൂ എന്നാണ് അറ്റ്‌ലാന്റിക് ചീഫ് മെറ്റീരിയോളജിസ്റ്റ് കാലിൻ മിച്ചൽ വ്യക്തമാക്കുന്നത്. ഐലൻഡിൽ മഞ്ഞ് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ഇപ്പോഴും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
islanders-face-heavy-cleanup-after-winter-storm-wallops-pei
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



