നോർത്ത് ബാറ്റിൽഫോർഡ്: സംസാരശേഷിയില്ലാത്തവരും വീൽചെയറിൽ കഴിയുന്നവരുമായ ഭിന്നശേഷിക്കാർ താമസിക്കുന്ന സംരക്ഷണ കേന്ദ്രത്തിൽ നടന്ന ക്രൂരമായ ശാരീരിക-ലൈംഗിക അതിക്രമങ്ങളുടെ വിവരങ്ങൾ പുറത്ത്. സസ്കാച്ചവാനിലെ വിൽക്കിയിലുള്ള ഗ്രൂപ്പ് ഹോമിലെ മുൻ ജീവനക്കാരി ജാക്ലിൻ എലിയാസിനെതിരെയുള്ള (38) വിചാരണയിലാണ് സഹപ്രവർത്തകർ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.
നോർത്ത് ബാറ്റിൽഫോർഡ് പ്രൊവിൻഷ്യൽ കോടതിയിൽ തിങ്കളാഴ്ച ആരംഭിച്ച വിചാരണയിൽ, ഇരകളാക്കപ്പെട്ടവർക്ക് നേരെ ജാക്ലിൻ നടത്തിയ അശ്ലീലമായ പെരുമാറ്റങ്ങളും ഭീഷണികളും സാക്ഷികൾ വിവരിച്ചു. 2023 ജനുവരി മുതൽ 2024 ഫെബ്രുവരി വരെയുള്ള കാലയളവിൽ നാല് അന്തേവാസികൾക്ക് നേരെയാണ് അതിക്രമങ്ങൾ നടന്നത്.
ഭക്ഷണം നൽകുന്നതിനും കുളിക്കുന്നതിനും മറ്റൊരാളുടെ സഹായം അത്യാവശ്യമായ, സംസാരശേഷിയില്ലാത്തവരും ശാരീരിക പരിമിതികളുള്ളവരുമായ വ്യക്തികളെയാണ് ജാക്ലിൻ ലക്ഷ്യം വെച്ചിരുന്നത്. രോഗികളെ കിടക്കയിൽ നിന്ന് ഉയർത്താൻ ഉപയോഗിക്കുന്ന ഉപകരണം (Lift Stick) ഉപയോഗിച്ച് ലൈംഗികമായി ഉപദ്രവിക്കുക, അന്തേവാസികളുടെ വായിൽ തുണി തിരുകുക, അവഹേളനപരമായ രീതിയിൽ സംസാരിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതി ചെയ്തതെന്ന് മുൻ സഹപ്രവർത്തക ലിസ നഫ് കോടതിയിൽ മൊഴി നൽകി.
2014 മുതൽ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജാക്ലിൻ എലിയാസിനെ 2024 ഫെബ്രുവരിയിൽ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ലൈംഗികാതിക്രമം, മാരകായുധം ഉപയോഗിച്ചുള്ള ലൈംഗികാതിക്രമം, വധഭീഷണി തുടങ്ങിയ ഗൗരവകരമായ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ ജാക്ലിൻ ഉയരക്കുറവുള്ള ആളാണെന്നും പരിചരണത്തിനിടെ അബദ്ധത്തിൽ ശരീരഭാഗങ്ങൾ തട്ടിയതാകാമെന്നുമാണ് പ്രതിഭാഗം അഭിഭാഷകയുടെ വാദം. കേസിൽ വിചാരണ തുടരുകയാണ്.
trial-begins-for-sask-woman-accused-of-assaulting-group-home-residents
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



