എഡ്മന്റൺ: ആൽബർട്ടയിൽ ചികിത്സ വൈകിയതിനെ തുടർന്ന് ഇന്ത്യൻ വംശജൻ പ്രശാന്ത് ശ്രീകുമാർ (44) മരിച്ച സംഭവത്തിൽ പ്രവിശ്യ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം എഡ്മന്റണിലെ ഗ്രേ നൺസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെ എമർജൻസി വാർഡിൽ വെച്ചായിരുന്നു പ്രശാന്തിന്റെ അന്ത്യം. കഠിനമായ നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ പ്രശാന്ത് ഡോക്ടറെ കാണാൻ എട്ട് മണിക്കൂറോളമാണ് കാത്തുനിന്നത്. ചികിത്സ ലഭിക്കാതെ എമർജൻസി റൂമിൽ വെച്ച് തന്നെ അദ്ദേഹം മരണപ്പെടുകയായിരുന്നു.
സംഭവം കാനഡയിലെ ഇന്ത്യൻ സമൂഹത്തിനിടയിലും ആരോഗ്യ മേഖലയിലും വലിയ പ്രതിഷേധത്തിന് കാരണമായതിനെ തുടർന്നാണ് ആൽബർട്ട സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടക്കുമെന്ന് ആൽബർട്ട ഹോസ്പിറ്റൽ സർവീസസ് മന്ത്രി മാറ്റ് ജോൺസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രശാന്തിന്റെ കുടുംബത്തോടും ആൽബർട്ടയിലെ ജനങ്ങളോടും സർക്കാരിന് മറുപടി നൽകേണ്ട ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രശാന്ത് മരിച്ച അന്ന് തന്നെ ഇതേ ആശുപത്രിയിൽ മറ്റ് രണ്ട് പേർ കൂടി ചികിത്സ കിട്ടാതെ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. ആൽബർട്ടയിലെ ആശുപത്രികൾ അവയുടെ ശേഷിയേക്കാൾ (100% capacity) കൂടുതൽ രോഗികളെ ഉൾക്കൊള്ളേണ്ടി വരുന്ന കടുത്ത പ്രതിസന്ധിയിലാണെന്ന് മന്ത്രി സമ്മതിച്ചു. ഇൻഫ്ലുവൻസ സീസണായതിനാൽ രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവാണ് തിരക്കിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
ഈ ദാരുണ സംഭവത്തിന് പിന്നാലെ, എമർജൻസി വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാൻ പുതിയ ‘ട്രിയേജ് ലിസൺ ഫിസിഷ്യൻ’ (Triage Liaison Physician) സംവിധാനം നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചു. രോഗികളുടെ ഗുരുതരാവസ്ഥ പരിഗണിച്ച് അവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഈ നീക്കം.
പ്രശാന്തിന്റെ ഭാര്യയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ ക്രെയ്ഗ് ഗില്ലെസ്പി, ഈ അന്വേഷണം ആരോഗ്യ സംവിധാനത്തിലെ വലിയ പോരായ്മകളിലേക്ക് വെളിച്ചം വീശുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഒരാൾ പോലും ചികിത്സ കിട്ടാതെ ആശുപത്രി വരാന്തകളിൽ മരിക്കാൻ ഇടവരരുതെന്നും കുടുംബം ആവശ്യപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Judicial Inquiry Ordered into Death of Indo-Canadian Man Who Died After 8-Hour Wait at Alberta Hospital



