കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളിയിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. മാലീത്തറ ഉന്നതിയിൽ രാമകൃഷ്ണന്റെ മകൻ സന്തോഷ് (35) ആണ് സ്വന്തം കിടപ്പുമുറിയിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് രാമകൃഷ്ണൻ, സഹോദരൻ സനൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷിന്റെ നിരന്തരമായ ഉപദ്രവം സഹിക്കവയ്യാതെയാണ് കൊലപാതകം നടത്തിയതെന്ന് പിതാവ് പോലീസിനോട് സമ്മതിച്ചു.
കഴിഞ്ഞദിവസം രാത്രി വീട്ടിൽ സന്തോഷും സഹോദരൻ സനലും തമ്മിൽ വലിയ രീതിയിലുള്ള സംഘർഷം ഉണ്ടായി. സന്തോഷ് അക്രമാസക്തനായതോടെ പിടിച്ചുമാറ്റാൻ ശ്രമിച്ച പിതാവിനും സനലിനും ഇയാളെ നിയന്ത്രിക്കാനായില്ല. തുടർന്ന് ഇരുവരും ചേർന്ന് സന്തോഷിനെ ബലമായി കട്ടിലിൽ പിടിച്ചു കിടത്തി കെട്ടിയിടുകയായിരുന്നു. എന്നാൽ ഇതിനുശേഷവും ബഹളം തുടർന്നതോടെ സന്തോഷിന്റെ കണ്ണിൽ മുളകുപൊടി വിതറുകയും കമ്പിവടി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ചെയ്തു. തലയ്ക്ക് ഏറ്റ മൂന്നാമത്തെ അടിയിലാണ് സന്തോഷ് മരണപ്പെട്ടത്.
തലപൊട്ടി ചോര വന്നിട്ടും അച്ഛനും സഹോദരനും വിവരം ആരെയും അറിയിച്ചില്ല. പിറ്റേന്ന് രാവിലെയാണ് മരണവിവരം പുറംലോകമറിയുന്നത്. സംഭവസമയത്ത് ഇവർ മൂന്നുപേരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സന്തോഷ് മാനസികാരോഗ്യത്തിന് മരുന്ന് കഴിച്ചിരുന്നതായും വീട്ടിൽ സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായും നാട്ടുകാർ പറയുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Man killed in Kollam by his father and brother following a family dispute


