ടൊറന്റോ: ടൊറന്റോ നഗരത്തിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ജനജീവിതം പൂർണ്ണമായും തടസ്സപ്പെട്ടു. കാലാവസ്ഥാ പ്രവചനത്തെത്തുടർന്ന് നഗരത്തിൽ ‘മേജർ സ്നോ ഇവന്റ് റെസ്‌പോൺസ് പ്ലാൻ’ അധികൃതർ നടപ്പിലാക്കി. വ്യാഴാഴ്ച മുതൽ ആരംഭിച്ച മഞ്ഞുവീഴ്ച വാരാന്ത്യം വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 30 മുതൽ 43 സെന്റീമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. മഞ്ഞുവീഴ്ചയെത്തുടർന്ന് നഗരത്തിലെ പ്രധാന പാതയായ ‘ഡോൺ വാലി പാർക്ക്‌വേ’ ഉൾപ്പെടെയുള്ള റോഡുകൾ ഗതാഗതത്തിനായി താൽക്കാലികമായി അടച്ചു. റോഡുകളിൽ മഞ്ഞ് ഉറച്ചുകൂടിയതിനെത്തുടർന്ന് (ബ്ലാക്ക് ഐസ്) നിരവധി വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വിമാന സർവീസുകളെയും കാലാവസ്ഥ മോശമായി ബാധിച്ചു. നിരവധി വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി വിമാനങ്ങളുടെ സമയം പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ടൊറന്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് ഉൾപ്പെടെയുള്ള പ്രധാന വിദ്യാഭ്യാസ ബോർഡുകൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ഹാമിൽട്ടൺ, നയാഗ്ര മേഖലകളിലും സമാനമായ സ്ഥിതിയാണ് നിലനിൽക്കുന്നത്. ട്രെയിൻ സർവീസുകളെയും മഞ്ഞുവീഴ്ച ബാധിച്ചു. ടൊറന്റോയിൽ നിന്ന് ഒട്ടാവയിലേക്ക് പോവുകയായിരുന്ന ട്രെയിൻ പാളത്തിലുണ്ടായിരുന്ന മഞ്ഞ് നീക്കം ചെയ്യുന്ന വാഹനവുമായി (Plow) കൂട്ടിയിടിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.
ഫിഞ്ച് വെസ്റ്റ് എൽആർടി സർവീസുകളും തടസ്സപ്പെട്ടു. മഞ്ഞുവീഴ്ച നേരിടുന്നതിനായി ടൊറന്റോ മേയർ ഒലിവിയ ചൗ അടിയന്തര നടപടികൾ പ്രഖ്യാപിച്ചു. 1,300-ഓളം നഗരസഭാ ജീവനക്കാരെയും കരാറുകാരെയും മഞ്ഞ് നീക്കം ചെയ്യുന്നതിനായി റോഡുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ പ്രധാന പാതകൾക്കും കാൽനടയാത്രക്കാർക്കും മുൻഗണന നൽകിയാണ് മഞ്ഞ് നീക്കം ചെയ്യുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മേയർ ഒലിവിയ ചൗവും പ്രീമിയർ ഡഗ് ഫോർഡും തങ്ങളുടെ പൊതുപരിപാടികൾ റദ്ദാക്കി.
താമസസ്ഥലം ഇല്ലാത്തവർക്കായി നഗരത്തിലുടനീളം വാംമിംഗ് സെന്ററുകൾ (Warming Centres) തുറന്നിട്ടുണ്ട്. നഗരസഭയുടെ കീഴിലുള്ള ശിശുപരിചരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്കൂളുകളോട് അനുബന്ധിച്ചുള്ള കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണ്. അത്യന്താപേക്ഷിതമായ ആവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നും വാഹനങ്ങൾ ഉപയോഗിക്കരുതെന്നും പോലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 27 വർഷങ്ങൾക്ക് മുൻപ് ഇത്തരമൊരു മഞ്ഞുവീഴ്ച ഉണ്ടായപ്പോൾ സൈന്യത്തിന്റെ സഹായം തേടിയ സാഹചര്യം അധികൃതർ ഓർമ്മിപ്പിച്ചു.
heavy-snow-gta-impact
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



