ഒട്ടാവ: കാനഡയിൽ ഹോം കെയർ വർക്കർ പൈലറ്റ് പദ്ധതികൾ വഴി സ്ഥിരതാമസത്തിന് (Permanent Residence) അപേക്ഷിക്കാനൊരുങ്ങുന്ന വിദേശികൾക്ക് തിരിച്ചടിയായി പുതിയ സർക്കാർ ഉത്തരവ്. 2026-ൽ ഈ പദ്ധതികളിലേക്ക് പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക നിർദ്ദേശങ്ങൾ കാനഡ ഗസറ്റിൽ പ്രസിദ്ധീകരിച്ചു.
പുതിയ ഉത്തരവ് പ്രകാരം, 2026 മാർച്ച് 31 മുതൽ 2030 മാർച്ച് 30 വരെ ഈ പൈലറ്റ് പദ്ധതികൾക്ക് കീഴിൽ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. മുൻ നിശ്ചയപ്രകാരം 2026 വസന്തകാലത്ത് അപേക്ഷാ നടപടികൾ പുനരാരംഭിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അടുത്ത നാല് വർഷത്തേക്ക് അപേക്ഷകൾ സ്വീകരിക്കേണ്ടതില്ലെന്നാണ് ഭരണകൂടത്തിന്റെ തീരുമാനം.
‘ഹോം കെയർ വർക്കർ ഇമിഗ്രേഷൻ പൈലറ്റ്: ചൈൽഡ് കെയർ’, ‘ഹോം കെയർ വർക്കർ ഇമിഗ്രേഷൻ പൈലറ്റ്: ഹോം സപ്പോർട്ട്’ എന്നീ രണ്ട് പദ്ധതികളാണ് നിലവിലുള്ളത്. 2025 മാർച്ച് 31-നാണ് ഈ പദ്ധതികൾ ഔദ്യോഗികമായി ആരംഭിച്ചത്. എന്നാൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയ ആദ്യ ദിവസം തന്നെ നിശ്ചിത പരിധി (Application Cap) പൂർത്തിയായതിനെ തുടർന്ന് അപേക്ഷാ നടപടികൾ വേഗത്തിൽ അവസാനിപ്പിക്കേണ്ടി വന്നിരുന്നു.
കാനഡയിൽ ഹോം കെയർ അല്ലെങ്കിൽ ചൈൽഡ് കെയർ മേഖലകളിൽ ജോലി വാഗ്ദാനം ലഭിച്ച വിദേശ തൊഴിലാളികൾക്ക് സ്ഥിരതാമസത്തിനുള്ള എളുപ്പവഴിയായിരുന്നു ഈ പദ്ധതികൾ. കുറഞ്ഞത് ഹൈസ്‌കൂൾ ഡിപ്ലോമയും നിശ്ചിത ഭാഷാ പ്രാവീണ്യവും (Language Proficiency) പ്രവൃത്തിപരിചയവുമുള്ളവർക്കാണ് ഇതിലൂടെ അപേക്ഷിക്കാൻ സാധിച്ചിരുന്നത്. ഓരോ വർഷവും അനുവദിക്കുന്ന വിസകളുടെ എണ്ണം പരിമിതമായതിനാൽ ‘ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന’ എന്ന രീതിയിലായിരുന്നു അപേക്ഷകൾ സ്വീകരിച്ചിരുന്നത്.
സാധാരണയായി അഞ്ച് വർഷം വരെയാണ് ഇത്തരം പൈലറ്റ് പദ്ധതികളുടെ കാലാവധി. പദ്ധതികൾ വിജയകരമെന്ന് കണ്ടാൽ അവ പിന്നീട് സ്ഥിരം ഇമിഗ്രേഷൻ പദ്ധതികളായി മാറ്റാറുണ്ട്. എന്നാൽ നിലവിൽ അപേക്ഷകളുടെ ബാഹുല്യവും സർക്കാർ നിശ്ചയിച്ചിട്ടുള്ള വാർഷിക വിസ പരിധിയും കണക്കിലെടുത്താണ് താൽക്കാലികമായി അപേക്ഷകൾ നിർത്തലാക്കിയിരിക്കുന്നത്.
2026-ൽ അപേക്ഷിക്കാൻ തയ്യാറെടുത്തിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിദേശ ഉദ്യോഗാർത്ഥികളെ ഈ തീരുമാനം ബാധിക്കും. നിലവിൽ അപേക്ഷ നൽകി കാത്തിരിക്കുന്നവരുടെ നടപടിക്രമങ്ങൾ തുടരുമെങ്കിലും പുതിയ അപേക്ഷകർക്ക് 2030 വരെ കാത്തിരിക്കേണ്ടി വരും.
change-home-care-worker-pilots-will-not-return-in-2026
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



