ഔട്ട്‌ലുക്ക് : നഗരത്തിലെ പ്രധാന ജലസംഭരണിയിൽ അജ്ഞാതർ അതിക്രമിച്ചു കയറിയതിനെ തുടർന്ന് ഔട്ട്‌ലുക്ക് പട്ടണത്തിലും സമീപ പ്രദേശങ്ങളിലും കുടിവെള്ള വിതരണം പൂർണ്ണമായും നിലച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് റിസർവോയറിന്റെ സുരക്ഷാ കവാടം തകർത്ത നിലയിൽ കണ്ടെത്തിയത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഔട്ട്‌ലുക്ക് പട്ടണം, റൂറൽ മുനിസിപ്പാലിറ്റി ഓഫ് റൂഡി എന്നിവിടങ്ങളിലെ ജലവിതരണം അധികൃതർ അടിയന്തരമായി നിർത്തിവെച്ചു.
ജലവിതരണ കേന്ദ്രത്തിന്റെ പൂട്ട് തകർത്ത് ഹാച്ച് (Hatch) തുറന്ന നിലയിലായിരുന്നുവെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) അറിയിച്ചു. റിസർവോയറിനുള്ളിൽ ആരെങ്കിലും പ്രവേശിച്ചോ എന്നും വെള്ളത്തിൽ ഏതെങ്കിലും തരത്തിലുള്ള മലിനീകരണം നടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഗൗരവകരമായ സുരക്ഷാ വീഴ്ചയായാണ് ഇതിനെ ഭരണകൂടം കാണുന്നത്.
ജലവിതരണം തടസ്സപ്പെട്ടതോടെ പട്ടണത്തിലെ സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ടാപ്പിലൂടെ എത്തുന്ന വെള്ളം യാതൊരു ആവശ്യങ്ങൾക്കും ഉപയോഗിക്കരുതെന്നും തിളപ്പിച്ചു ഉപയോഗിക്കാൻ പോലും ശ്രമിക്കരുതെന്നും ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ജിം കുക്ക് റെക്പ്ലെക്സ് വഴി ഓരോ വ്യക്തിക്കും നാല് ലിറ്റർ കുപ്പിവെള്ളം വീതം നഗരസഭ വിതരണം ചെയ്യുന്നുണ്ട്. അപ്രതീക്ഷിതമായി ഉണ്ടായ ഈ സാഹചര്യം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
റിസർവോയറിലെ വെള്ളം പൂർണ്ണമായും ഒഴുക്കിക്കളഞ്ഞ ശേഷം ടാങ്കുകൾ അണുവിമുക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചതായി മേയർ റയൻ ഹസ്ബൻഡ് അറിയിച്ചു. ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ വിതരണം പുനഃസ്ഥാപിക്കൂ. ഇതിനായി ഇനിയും കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും എടുത്തേക്കാമെന്നും സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ വിവരങ്ങൾ ലഭിക്കുന്നവർ പോലീസുമായോ ക്രൈം സ്റ്റോപ്പേഴ്സുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. നഗരത്തിൽ സുരക്ഷാ നിരീക്ഷണം ശക്തമാക്കിയതായും പോലീസ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Intervention by unknown persons? Reservoir's lock broken; Outlook city in drinking water crisis



